pslv

ശ്രീഹരിക്കോട്ട: ഇന്ത്യയുടെ ഭൗമ നിരീക്ഷണ ഉപഗ്രഹമായ ഇ.ഒ.എസ്-01 ഉൾപ്പടെ പത്തോളം ഉപഗ്രഹങ്ങളുമായി പിഎസ്എൽവി സി49 വിജയകരമായി വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പേസ് സെന്ററിൽ നിന്ന് നിശ്ചയിച്ച സമയത്തിൽ നിന്ന് പത്ത് മിനിട്ട് വൈകി 3:12ഓടെയാണ് ഉപഗ്രഹ വിക്ഷേപണമുണ്ടായത്. ആദ്യം വിക്ഷേപിക്കുന്നതിന് നിശ്ചയിച്ച സമയമായ 3:02ന് അതിശക്തമായ മഴ ശ്രീഹരിക്കോട്ടയിൽ പെയ്‌തു. ഇതുമൂലം കൗണ്ട്ഡൗൺ അൽപ സമയത്തേക്ക് നിർത്തി വയ്‌ക്കേണ്ടി വന്നു. തുടർന്ന് നടപടികൾ പുനരാരംഭിച്ച ശേഷം കനത്ത മഴക്കിടയിലും വിക്ഷേപണം വിജയകരമായി നടത്തുകയായിരുന്നു.

ഭൗമനിരീക്ഷണ ഉപഗ്രഹമായ ഇഒഎസ്-01 കൃഷി, വനപരിപാലനം, ദുരന്തനിവാരണം എന്നിവയിൽ രാജ്യത്തിന് വളരെയധികം സഹായകമാകുമെന്നാണ് പ്രതീക്ഷ. ഇസ്രൊയുടെ അൻപത്തിയൊന്നാമത് ദൗത്യമാണ് ഇന്ന് നടന്നത്.കൊവിഡ് കാലത്ത് ആദ്യമായാണ് ഐഎസ്ആർഒ ഉപഗ്രഹ വിക്ഷേപണം നടത്തുന്നത്. പൊതുജനങ്ങൾക്ക് പ്രവേശനം വിലക്കിയിരുന്നതിനാൽ സന്ദശക ഗ്യാലറികൾ വിക്ഷേപണ സമയത്ത് ഒഴിഞ്ഞു കിടന്നിരുന്നു.ഒൻപതോളം വിദേശ രാജ്യങ്ങളിൽ നിന്നുള‌ള സാ‌റ്റലൈ‌റ്റുകളും ഇഒഎസ്-01നൊപ്പമുണ്ട്. ലക്‌സംബർഗിന്റെയും അമേരിക്കയുടെയും നാല് ഉപഗ്രഹങ്ങളും ലിത്വാനിയയുടെ ഒരു ഉപഗ്രഹവുമാണ് ഒപ്പം വിക്ഷേപിച്ചത്. സാ‌റ്റലൈ‌റ്റുകൾ വിജയകരമായി അവയുടെ ഭ്രമണപദത്തിൽ എത്തിച്ചേർന്നു.