ന്യൂഡൽഹി: സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്‌ഡേയ്ക്ക് മദ്ധ്യപ്രദേശ് സർക്കാർ പ്രത്യേക ഹെലികോപ്ടർ ഏർപ്പാടാക്കിയതിനെ വിമർശിച്ച് ഒക്ടോബർ 21ന് ഇട്ട ട്വീറ്റിൽ ഖേദം പ്രകടിപ്പിച്ച് മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ.
'കൻഹ ദേശീയോദ്യാന സന്ദർശനവേളയിൽ ചീഫ് ജസ്റ്റിസിന് മദ്ധ്യപ്രദേശ് സർക്കാർ പ്രത്യേക ഹെലികോപ്ടർ ഏർപ്പാടാക്കി. മദ്ധ്യപ്രദേശിലെ എം.എൽ.എമാരുടെ അയോഗ്യത സംബന്ധിച്ച സുപ്രധാന കേസ് ചീഫ് ജസ്റ്റിസിന്റെ മുമ്പിലുണ്ട്. മദ്ധ്യപ്രദേശ് സർക്കാരിന്റെ നിലനില്പിന് തന്നെ നിർണായകമായ കേസാണിത്.' ഇതായിരുന്നു ഒക്ടോബർ 21ന് പ്രശാന്ത് ഭൂഷണിന്റെ ട്വീറ്റ്.
ഈ ട്വീറ്റിൽ പറഞ്ഞ കാര്യത്തിൽ ഖേദിക്കുന്നുവെന്നറിയിച്ചുകൊണ്ട് ഈ മാസം നാലിനാണ് പ്രശാന്ത് ഭൂഷൺ പുതിയ ട്വീറ്റിട്ടിരിക്കുന്നത്.
'ശിവാരാജ് സിംഗ് സർക്കാരിൽ മന്ത്രിമാരാക്കിയ കോൺഗ്രസ് എം.എൽ.എമാരുടെ സീറ്റുകളിലേക്ക് കഴിഞ്ഞ ദിവസം തിരഞ്ഞെടുപ്പ് നടന്നു. ശിവരാജ് സിംഗ് സർക്കാരിന്റെ നിലനിൽപ്പ് അവരുടെ തിരഞ്ഞെടുപ്പ് ഫലത്തെ ആശ്രയിച്ചിരിക്കും. അവരുടെ മന്ത്രിസ്ഥാനത്തെ ചോദ്യം ചെയ്യുന്ന ചീഫ് ജസ്റ്റിസിന് മുമ്പിലുള്ള കേസിലെ തീരുമാനത്തെ അടിസ്ഥാനമാക്കിയായിരിക്കില്ല അത്. ചുവടെയുള്ള എന്റെ ട്വീറ്റിലെ ഈ പിഴവിൽ ഞാൻ ഖേദിക്കുന്നു.' - ഭൂഷൺ ട്വീറ്റ് ചെയ്തു.