covid-vaccine

ന്യൂഡല്‍ഹി:കൊവിഡ് വാക്സിന്‍ ലഭ്യമാകാൻ ഇന്ത്യയിലെ സാധാരണക്കാര്‍ 2022 വരെ കാത്തിരിക്കണമെന്ന് എയിംസ് ഡയറക്ടര്‍ ഡോ. രണ്‍ദീപ് ഗുലേറിയ. ഇന്ത്യന്‍ വിപണികളില്‍ വാക്സിന്‍ എളുപ്പത്തില്‍ ലഭ്യമാകാൻ ഒരു വര്‍ഷത്തിലധികമെങ്കിലും എടുക്കുമെന്ന് കൊവിഡ് മാനേജ്മെന്റിന്റെ നാഷണല്‍ ടാസ്‌ക് ഫോഴ്സ് അംഗം കൂടിയായ രണ്‍ദീപ് ഗുലേറിയ വ്യക്തമാക്കി.


'നമ്മുടെ രാജ്യത്ത് ജനസംഖ്യ വളരെ കൂടുതലാണ്. ഫ്ലൂ വാക്സിന്‍ ലഭ്യമായത് പോലെ തന്നെ കൊവിഡ് വാക്സിന്‍ ലഭ്യമാകാന്‍ നാം ഇനിയും കാത്തിരിക്കണം. അതാണ് യഥാര്‍ത്ഥത്തില്‍ അനുയോജ്യമായ സാഹചര്യം', രണ്‍ദീപ് ഗുലേറിയ പറഞ്ഞു.

'പ്രധാന ശ്രദ്ധ വാക്സിന്‍ വിതരണത്തില്‍ ആയിരിക്കും. കാരണം, രാജ്യത്തെ എല്ലാ ഭാഗങ്ങളിലും വാക്സിന്‍ എത്തിച്ചേരേണ്ടതുണ്ട്', കൊവിഡ് വാക്സിന്‍ സാധ്യമായതിന് ശേഷം രാജ്യം നേരിടാന്‍ പോകുന്ന വെല്ലുവിളിയെ കുറിച്ച് എയിംസ് ഡയറക്ടര്‍ പങ്കുവെച്ചു. 'മതിയായ സിറിഞ്ചുകള്‍, സൂചികള്‍ എന്നിവയെല്ലാം ശേഖരിക്കുന്നതോടൊപ്പം രാജ്യത്തെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ വാക്സിന്‍ എത്തിക്കുന്നതും വെല്ലുവിളി നിറഞ്ഞതാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


ആദ്യത്തെ വാക്സിനേക്കാള്‍ ഫലപ്രദമായി രണ്ടാമത്തെ വാക്സിന്‍ സ്ഥാനം പിടിച്ചാല്‍ അതും വെല്ലുവിളി നിറഞ്ഞതാകുമെന്ന് അദ്ദേഹം പറഞ്ഞു. വാക്സിനേഷന്‍ മൂലം കൊവിഡ് അണുബാധയെ ഇല്ലാതാക്കാന്‍ സാധിക്കില്ലെന്ന് രണ്‍ദീപ് ഗുലേറിയ വ്യക്തമാക്കി.