ചെൽസി 4-ഷെഫീൽഡ് യുണൈറ്റഡ് 1
ലണ്ടൻ : കഴിഞ്ഞ രാത്രി നടന്ന മത്സരത്തിൽ ഒന്നിനെതിരെ നാലുഗോളുകൾക്ക് ഷെഫീൽഡ് യുണൈറ്റഡിനെ തോൽപ്പിച്ച് ചെൽസി ഇംഗ്ളീഷ് പ്രിമിയർ ലീഗ് ഫുട്ബാളിൽ മൂന്നാം സ്ഥാനത്തേക്ക് ഉയർന്നു.
സ്വന്തം തട്ടകത്തിൽ നടന്ന മത്സരത്തിന്റെ ഒൻപതാം മിനിട്ടിൽ ഗോൾ വഴങ്ങേണ്ടിവന്നതിന്റെ ആഘാതത്തിൽ നിന്ന് സടകുടഞ്ഞെണീറ്റാണ് ചെൽസി നാലുഗോളുകളും നേടിയത്. ഒൻപതാം മിനിട്ടിൽ ഡേവിഡ് മക്ഗോൾഡ്ട്രിക്കാണ് ചെൽസിയുടെ വലയിലേക്ക് പന്തടിച്ചുകയറ്റിയത്. എന്നാൽ ഇരുപകുതികളിലുമായി രണ്ടുഗോൾ വീതമടിച്ച് ചെൽസി വിജയം നേടിയെടുത്തു.
23-ാം മിനിട്ടിൽ ടാമി എബ്രഹാമാണ് ചെൽസിയുടെ ആദ്യ ഗോൾ നേടിയത്. 34-ാം മിനിട്ടിൽ ചിൽവെല്ലും 77-ാം മിനിട്ടിൽ തിയാഗോ സിൽവയും സ്കോർ ചെയ്തു.80-ാം മിനിട്ടിൽ ടിമോ വെർണറാണ് പട്ടിക പൂർത്തിയാക്കിയത്.
എട്ട് മത്സരങ്ങളിൽ നിന്ന് 15 പോയിന്റുമാണ് ചെൽസി മൂന്നാമതേക്ക് ഉയർന്നത്. എട്ട് മത്സരങ്ങളിൽ നിന്ന് 16 പോയിനുള്ള സതാംപ്ടണാണ് ഒന്നാം സ്ഥാനത്ത്.ഏഴ് കളികളിൽ നിന്ന് 16 പോയിനുള്ള നിലവിലെ ചാമ്പ്യന്മാരായ ലിവർപൂൾ രണ്ടാമതുണ്ട്. കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ 3-1ന് എവർട്ടനെ കീഴടക്കിയ മാഞ്ചസ്റ്റർ യുണൈറ്റഡ് 14-ാം സ്ഥാനത്താണ്.
459
കഴിഞ്ഞ അഞ്ചുമത്സരങ്ങളിൽ വല കുലുങ്ങാതെ കാത്ത ചെൽസിയുടെ സീസണിലെ പുതിയ ഗോളി എഡ്വാർഡ് മെൻഡി 459 മിനിട്ടുകൾക്ക് ശേഷമാണ് ഗോൾ വഴങ്ങിയത്.