വാഷിംഗ്ടൺ: നിയുക്ത അമേരിക്കൻ പ്രസിഡന്റ് തന്നെക്കുറിച്ചുള്ള രസകരമായ ചിലകാര്യങ്ങളെക്കുറിച്ച് സമൂഹമാദ്ധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത കുറിപ്പാണ് ഇപ്പോൾ വൈറലാകുന്നത്. അതിലേറ്റവും രസകരമായ കാര്യം ബൈഡന്റെ ഐസ്ക്രീം കൊതിയാണ്. ഐസ്ക്രീം ആരാധകനായ ബൈഡന്റെ ഇഷ്ടഫ്ലേവർ ചോക്ലേറ്റാണ്.
വൈറ്റ് ഹൗസിൽ എട്ടു വർഷകാലം ഒബാമയും ജോബൈഡനും അവരുടെ ജോലികളിൽ തിരക്കിലായിരുന്നു. എന്നിരുന്നാലും ഉച്ചഭക്ഷണ സമയം ഒരുമിച്ച് ചെലവഴിക്കാൻ ഇരുവരും ശ്രദ്ധിച്ചിരുന്നു.സ്കൂൾ പഠന കാലത്ത് നല്ലൊരു ഫുട്ബോൾ കളിക്കാരനായിരുന്നു ബൈഡൻ.
1972 ഡിസംബറിൽ ബൈഡന്റെ ഭാര്യ നിലിലിയയും അവരുടെ ഒരു വയസുളള മകൾ അമിയും റോഡപകടത്തിൽ കൊല്ലപ്പെട്ടു. മക്കളായ ബ്യൂ, ഹണ്ടർ എന്നിവർക്ക് അപകടത്തിൽ പരിക്കേറ്റു.
വാഹനാപകടത്തിൽ ഭാര്യയുടേയും മകളുടേയും മരണത്തിന് ശേഷം മകന്റെ ആശുപത്രി കിടക്കയുടെ അരികിൽ നിന്നാണ് ബൈഡൻ സെനറ്റിലേക്ക് സത്യപ്രതിജ്ഞ ചെയ്തത്. 29ാം വയസിൽ അമേരിക്കയുടെ സെനറ്റിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയായിരുന്നു അദ്ദേഹം
ഒരു വലിയ കാർ പ്രേമിയായ ബൈഡൻ 1967ൽ പിതാവ് സമ്മാനിച്ച കോർവെറ്റ് സ്റ്റിംഗ്രെ കാറുകൾ ഇപ്പോഴും നിധി പോലെ സൂക്ഷിക്കുന്നുണ്ട്.
രണ്ട് ജർമ്മൻ ഷേപ്പേർഡ് നായ്ക്കൾ ബൈഡന് സ്വന്തമായുണ്ട്. ചാംപ്, മേജർ എന്നിങ്ങനെയാണ് ഇവയുടെ പേരുകൾ. സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾക്കെതിരെ നിയമം എഴുതി തയ്യാറാക്കിയ വ്യക്തിയാണ് അദ്ദേഹം.
സംസാരിക്കാൻ വിക്ക് പലപ്പോഴും വിലങ്ങുതടിയായതിനാൽ അത് മറികടക്കാൻ പ്രശസ്തരായ കവികളുടെ കവിതകൾ മനപ്പാഠമാക്കി പ്രസംഗ വേദികളിൽ ബൈഡൻ അത് ചൊല്ലുമായിരുന്നു.
ജോൺ എഫ് കെന്നഡിയ്ക്ക് ശേഷം അമേരിക്കയുടെ രണ്ടാമത്തെ കാത്തോലിക്ക സഭാംഗമായ പ്രസിഡന്റാണ് അദ്ദേഹം.