rahul-gandhi

ന്യൂഡല്‍ഹി: ഇന്ത്യയില്‍ നോട്ട് നിരോധനം നടപ്പാക്കിയതിന്റെ നാലാം വാര്‍ഷികത്തില്‍ നരേന്ദ്ര മോദിയെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മുതലാളിത്ത സുഹൃത്തുക്കളെ സഹായിക്കുന്നതിനുവേണ്ടിയായിരുന്നു നോട്ടുനിരോധനമെന്ന് രാഹുല്‍ ഗാന്ധി. ഈ തീരുമാനം ജനങ്ങളുടെ നന്മയ്ക്കു വേണ്ടിയായിരുന്നില്ല എന്നും രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ പ്രതികൂലമായി ബാധിച്ചെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. നോട്ടുനിരോധനത്തിന്റെ നാലാം വാര്‍ഷികത്തോട് അനുബന്ധിച്ച് കോണ്‍ഗ്രസ് സംഘടിപ്പിച്ച ഓണ്‍ലൈന്‍ ക്യാംപെയ്നില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

'നാല് വര്‍ഷം മുന്‍പ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയ്ക്കെതിരെ ആക്രമണം ആരംഭിച്ചു. അദ്ദേഹം കര്‍ഷകരെയും തൊഴിലാളികളെയും ചെറുകിട വ്യവസായികളെയും ദ്രോഹിച്ചു. സമ്പദ് വ്യവസ്ഥയ്ക്ക് രണ്ട് ശതമാനം നഷ്ടമുണ്ടാകുമെന്നു മന്‍മോഹന്‍ സിംഗ് പറഞ്ഞു. അത് അങ്ങനെതന്നെ സംഭവിച്ചു. കള്ളപ്പണത്തിനെതിരെയുള്ള പോരാട്ടമെന്നായിരുന്നു പ്രധാനമന്ത്രിയുടെ പ്രസ്താവന. പക്ഷേ അതു നുണയായിരുന്നു. അദ്ദേഹത്തിന് നിങ്ങളുടെ പണം തന്റെ രണ്ട്, മൂന്ന് മുതലാളിത്ത സുഹൃത്തുക്കള്‍ക്ക് നല്‍കണമായിരുന്നു. നിങ്ങളാണ് ക്യൂവില്‍ നിന്നത്. അദ്ദേഹത്തിന്റെ സുഹൃത്തുക്കളല്ല. നിങ്ങളുടെ പണം ബാങ്കിലെത്തിയപ്പോള്‍ മോദിയുടെ സുഹൃത്തുക്കളുടെ 3,50,000 കോടിയുടെ വായ്പ എഴുതിത്തള്ളി.' - രാഹുല്‍ ഗാന്ധി പറഞ്ഞു.

ലോകത്തിലെ ഏറ്റവും നല്ല സമ്പദ്ഘടനകളില്‍ ഒന്നായിരുന്ന ഇന്ത്യയെ ബംഗ്ലദേശ് സമ്പദ്ഘടന എങ്ങനെയാണ് മറികടന്നതെന്ന് രാഹുല്‍ ചോദിച്ചു. കേന്ദ്ര സര്‍ക്കാര്‍ പറയുന്ന കാരണം കൊവിഡ് വ്യാപനമാണ്. എന്നാല്‍ കൊവിഡ് ബംഗ്ലദേശിലും ലോകത്ത് എല്ലായിടത്തുമുണ്ട്. ഇന്ത്യന്‍ സമ്പദ്വ്യവസ്ഥ തകരാനുള്ള പ്രധാന കാരണം നോട്ടുനിരോധനവും ജി.എസ്.ടിയുമാണ്.

ജി.എസ്.ടി നടപ്പാക്കിയതും മോദിയുടെ സുഹൃത്തുക്കളെ സഹായിക്കുന്നതിനു വേണ്ടിയാണെന്ന് മുന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ ആരോപിച്ചു. ജി.എസ്.ടി നടപ്പാക്കിയതോടെ ചെറുകിട വ്യവസായികള്‍ ദുരിതത്തിലായി. മൂന്നു പുതിയ നിയമങ്ങളുമായി കര്‍ഷകരാണ് മോദിയുടെ പുതിയ ലക്ഷ്യമെന്നും രാഹുല്‍ പറഞ്ഞു. ഇന്ത്യയുടെ അഭിമാനത്തെയും സമ്പദ് വ്യവസ്ഥയെയും മോദി നശിപ്പിച്ചു. ഇനി നമ്മള്‍ ഒത്തൊരുമിച്ച് അതു പുനര്‍നിര്‍മിക്കേണ്ടതുണ്ടെന്നും രാഹുല്‍ പറഞ്ഞു. നോട്ടുനിരോധന ദിവസമായ നവംബര്‍ 8 കോണ്‍ഗ്രസ് 'വഞ്ചനാ ദിനം' ആയാണ് ആചരിക്കുന്നത്.