കൊച്ചി: സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കർ അറസ്റ്റിലായ ദിവസം തന്നെയും അറസ്റ്റ് ചെയ്യാൻ സി പി എമ്മും പൊലീസും പദ്ധതിയിട്ടിരുന്നെന്ന് ബി ജെ പി നേതാവും മുൻ ഗവർണറുമായ കുമ്മനം രാജശേഖരൻ. ഇതിന്റെ ഭാഗമായി നടത്തിയ രാഷ്ട്രീയ ഗൂഢാലോചനയെ തുടർന്നാണ് പണമിടപാട് സംബന്ധിച്ച് തന്നെ പ്രതിയാക്കി കേസെടുത്തത്. പണമിടാപാട് പരാതി ഒത്തുതീർപ്പാക്കാൻ ബന്ധപ്പെട്ടവർ തയാറായിരുന്നിട്ടും പന്ത്രണ്ട് ദിവസം പൊലീസ് വൈകിപ്പിച്ചു. തനിക്കെതിരായ കേസ് കെട്ടിച്ചമച്ചതാണെന്നും നിരപരാധിത്വം തെളിയിക്കാൻ നിയമ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ശബരിമലയിലെ ആചാരങ്ങളിൽ സർക്കാർ ഏർപ്പെടുത്തുന്ന വിലക്ക് അടുത്ത വർഷം മുതൽ ആചാരങ്ങൾ പൂർണമായി ഒഴിവാക്കാനുളള ശ്രമത്തിന്റെ തുടക്കമാണെന്നും കുമ്മനം ആരോപിച്ചു. ദേവസ്വം ബോർഡിനെ ഇരുട്ടിൽ നിർത്തിയാണ് സർക്കാർ പ്രവർത്തിക്കുന്നത്. തന്ത്രിയും പന്തളം കൊട്ടാരവും ദേവസ്വം ബോർഡും ഭക്തജന സംഘടനകളുമാണ് ആചാരങ്ങളിൽ തീരുമാനമെടുക്കേണ്ടത്. എന്നാൽ, നടപടികളെല്ലാം ഏകപക്ഷീയമാണ്. ശബരിമലയെ വിനോദസഞ്ചാര കേന്ദ്രമായി മാറ്റാനാണ് സർക്കാരിന്റെ ശ്രമമെന്നും അദ്ദേഹം ആരോപിച്ചു.
പൂട്ടി കിടക്കുന്ന ഒരു തീപ്പെട്ടിക്കമ്പനി ഏറ്റെടുക്കുന്ന ലാഘവ ബുദ്ധിയോടെയാണ് ഇപ്പോൾ സർക്കാർ ശബരിമലയിൽ കൈ വച്ചിരിക്കുന്നത്. ശബരിമലയിൽ എത്തുന്ന ഭക്ത ജനങ്ങളുടെ വിശ്വാസങ്ങളെയും സങ്കൽപ്പങ്ങളെയും പിച്ചി ചീന്തുകയാണെന്നും കുമ്മനം പറഞ്ഞു. കൊവിഡ് മാനദണ്ഡങ്ങളുടെ മറവിൽ ശബരിമലയിൽ ആചാരലംഘനമാണ് നടക്കുന്നതെന്ന് ആരോപിച്ച് അയ്യപ്പ സേവാ സമാജം നടത്തിയ അയ്യപ്പ മഹാ സംഗമത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.