തിരുവല്ല: ബിലിവേഴ്സ് ചർച്ചിന്റെ ആസ്ഥാനത്ത് ആദായനികുതി വകുപ്പിന്റെ റെയ്ഡിനിടെ നടന്നത് സിനിമകളെ വെല്ലുന്ന സംഭവങ്ങൾ. കണക്കിൽപ്പെടാത്ത കോടികൾ കണ്ടെത്തിയതോടെ ബലംപ്രയോഗിച്ച് തെളിവുകൾ നശിപ്പിക്കാനുളള ശ്രമങ്ങൾ ഉൾപ്പടെയാണ് ബന്ധപ്പെട്ടവരുടെ ഭാഗത്തുനിന്നുണ്ടായത്. റെയ്ഡിന്റെ ആദ്യദിവസം സഭയുടെ വക്താവും മെഡിക്കൽകോളേജിന്റെ മാനേജരുമായ ഫാദർ സിജോ പണ്ടപ്പള്ളിലിന്റെ ഐ ഫോൺ ആദായ നികുതി ഉദ്യോഗസ്ഥർ പരിശോധനയ്ക്കായി പിടിച്ചെടുത്തു. നിർണായക വിവരങ്ങൾ ഫോണിൽ ഉണ്ടെന്ന് വ്യക്തമായതോടെയായിരുന്നു ഇത്. പരിശോധന നടക്കുന്നതിനിടെ അപ്രതീക്ഷിതമായി ഫാദർ സിജോ ഉദ്യോഗസ്ഥരുടെ കൈയിൽ നിന്ന് ഫോണും തട്ടിപ്പറിച്ചെടുത്ത് ബാത്ത്റൂമിലേക്ക് ഓടി. തറയിൽ ഫോൺ എറിഞ്ഞുടച്ച് ഫ്ളഷ് ചെയ്യാനായിരുന്നു ശ്രമം. എന്നാൽ കൂടെയെത്തിയ ഉദ്യോഗസ്ഥർ ഇത് വിഫലമാക്കി. അവർ വൈദികനെ ബലംപ്രയോഗിച്ച് പിടിച്ചുമാറ്റി ഫോൺ വീണ്ടും കസ്റ്റഡിയിലെടുത്തു. തകർന്ന ഫാേണിലുണ്ടായിരുന്ന സകല ഡേറ്റകളും ഉദ്യേഗസ്ഥർ വീണ്ടെടുത്ത് ശേഖരിച്ചിട്ടുണ്ട്. ഇത് ഉടൻതന്നെ വിശദമായി പരിശോധിക്കും.
റെയ്ഡിനിടെ പിടിച്ചെടുത്ത നിർണായക വിവരങ്ങളടങ്ങിയ പെൻഡ്രൈവ് നശിപ്പിക്കാനും ശ്രമമുണ്ടായി. ഒരു ജീവനക്കാരിയാണ് ഇതിന് ശ്രമിച്ചത്. ഇതും ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർ തടഞ്ഞു. മൂന്നുദിവസം നീണ്ടുനിന്ന റെയ്ഡ് പൂർത്തിയായപ്പോൾ ആറായിരം കോടിരൂപ വിദേശത്തുനിന്ന് ബിലീവേഴ്സ് ചർച്ചിന് കഴിഞ്ഞ അഞ്ചുവർഷത്തിനിടെ സഹായമായി ലഭിച്ചിട്ടുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. ഈ പണം റിയൽ എസ്റ്റേറ്റ്, കൺസ്ട്രക്ഷൻ മേഖലകളിലേക്ക് വഴിമാറ്റിയെന്നും വ്യക്തമായിട്ടുണ്ട്. റെയ്ഡിനിടെ പതിനാലരക്കോടിയോളം രൂപ പിടിച്ചെടുത്തിട്ടുണ്ട്. ഇതിൽ ഏഴുകോടി ചർച്ചിന്റെ കീഴിലുളള ആശുപത്രി ജീവനക്കാരന്റെ കാറിൽ നിന്നാണ് പിടിച്ചെടുത്തത്. ബാക്കി തുക ഡൽഹി ഉൾപ്പടെയുളള മറ്റ് കേന്ദ്രങ്ങളിൽ നിന്നാണ് പിടിച്ചെടുത്തത്. നിരോധിച്ച നോട്ടുകളും പിടിച്ചെടുത്തതിൽ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോർട്ട്.
റെയ്ഡിൽ കണക്കിൽപ്പെടാത്ത കോടികൾ കണ്ടെത്തിയതോടെ ബിലിവേഴ്‌സ് സ്ഥാപകൻ കെ.പി യോഹന്നാനും പ്രധാന ചുമതല വഹിക്കുന്ന ഫാദർ ഡാനിയൽ വർഗീസിനെയും വിദേശത്തുനിന്ന് ഇന്ത്യയിലെത്തിക്കാനുളള നീക്കങ്ങൾ ആദായനികുതി വകുപ്പ് ആരംഭിച്ചിട്ടുണ്ട്. 20016ൽ ബിലിവേഴ്സിന്റെ എഫ് സി ആർ എ രജിസ്‌ട്രേഷൻ കേന്ദ്രസർക്കാർ റദ്ദാക്കിയിരുന്നു. ഇതിനെത്തുടർന്ന് ട്രസ്റ്റുകൾ രൂപീകരിച്ച് രജിസ്ട്രേഷൻ നേടാൻ ശ്രമിച്ചതായും അമേരിക്കൻ സർക്കാർ 200 കോടി രൂപ ബിലിവേഴ്സിന് പിഴയിട്ടിരുന്നുവെന്നും ആദായ നികുതി വകുപ്പിന് വിവരം കിട്ടിയിട്ടുണ്ട്.