തിരുവനന്തപുരം:ബിനീഷ് കോടിയേരിയുടെ മകളുടെ വിഷയത്തിൽ തുടർ നടപടികൾ ഇല്ലെന്ന് ബാലാവകാശ കമ്മീഷൻ.പരാതി അന്ന് തന്നെ തീർപ്പാക്കിയെന്ന് ബലാവകാശ കമ്മീഷൻ അംഗം കെ നസീർ പറഞ്ഞു. കുട്ടിയുടെ അവകാശങ്ങൾ ഹനിക്കപ്പെട്ടിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ബംഗളൂരു മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് ബിനീഷ് കോടിയേരിയുടെ മരുതംകുഴിയിലെ വസതിയിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് റെയിഡ് നടത്തിയിരുന്നു. പരിശോധാവേളയിൽ ബീനീഷിന്റെ ഭാര്യയെയും രണ്ടരവയസ് പ്രായമുള്ള മകളെയും എൻഫോഴ്‌സ്‌മെന്റ് തടഞ്ഞു വച്ചിരിക്കുകയാണെന്ന് കുടുംബാഗംങ്ങൾ ആരോപണം ഉന്നയിച്ചിരുന്നു.
സംഭവമറിഞ്ഞ് ബാലാവകാശ കമ്മിഷനും സ്ഥലത്തെത്തിയിരുന്നു. മുറിയിൽ അടച്ചിട്ടാണ് ഇ.ഡി തങ്ങളെ ചോദ്യം ചെയ്തതെന്നും, കുട്ടിയ്ക്ക് ഭക്ഷണം കൊടുക്കാൻ പോലും കഴിഞ്ഞില്ലെന്നും ബിനീഷിന്റെ ഭാര്യാ മാതാവ് ആരോപിച്ചിരുന്നു.കുട്ടിയുടെ അവകാശങ്ങൾ ലംഘിക്കപ്പെടാൻ പാടില്ലെന്നായിരുന്നു ബാലാവകാശ കമ്മീഷൻ അദ്ധ്യക്ഷൻ അന്ന് പറഞ്ഞത്.