ന്യൂഡൽഹി : ജമ്മു കാശ്മീരിലെ തൊഴിലില്ലായ്മയും ആർട്ടിക്കിൾ 370ഉം മുതൽ അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പ് വരെയുള്ള വിഷയങ്ങൾ ചൂണ്ടിക്കാട്ടി ബി.ജെ.പിയെ കടന്നാക്രമിച്ച് ജമ്മുകാശ്മീർ മുൻ മുഖ്യമന്ത്രിയും പി.ഡി.പി നേതാവുമായ മെഹബൂബ മുഫ്തി.
' അമേരിക്കയിൽ എന്ത് സംഭവിച്ചു എന്ന് നോക്കൂ. ട്രംപ് പോയി. അതുകൊണ്ട്, ബി.ജെ.പിയും പോകും. ' ജമ്മുവിലെ വിവിധ സാമുദായിക പ്രതിനിധികളുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം മെഹബൂബ മുഫ്തി പറഞ്ഞു. ' തേജസ്വി യാദവിനെ ഞാൻ അഭിനന്ദിക്കുന്നു. തിരഞ്ഞെടുപ്പിൽ അദ്ദേഹം ശരിയായ പാതയിലാണ് നയിച്ചത്. ' ബീഹാറിലെ ആർ.ജെ.ഡി നേതാവും മഹാസഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയുമായ തേജസ്വി യാദവിനെ പിന്തുണച്ച് മുഫ്തി പറഞ്ഞു.
' ഞങ്ങളുടെ വിഭവങ്ങൾ വില്പനയ്ക്ക് വച്ചിരിക്കുകയാണ്. പണ്ഡിറ്റുകളുടെ കാര്യം എന്തായി ? ബി.ജെ.പി വലിയ വാഗ്ദാനങ്ങൾ അവർക്ക് നൽകി. ബി.ജെ.പി ജമ്മു കാശ്മീരിനെ വില്പനയ്ക്ക് വച്ചു. പുറത്തു നിന്നുള്ളവരെ ക്ഷണിച്ചു. ജമ്മുകാശ്മീരിലെ യുവാക്കൾക്ക് തൊഴിലില്ല. ആയുധമെടുക്കുകയല്ലാതെ യുവാക്കൾക്ക് മുന്നിൽ മറ്റ് മാർഗങ്ങളില്ല. തീവ്രവാദ സംഘടനകളിലേക്കുള്ള റിക്രൂട്ട്മെന്റ് വർദ്ധിച്ചു. മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ളവർക്ക് ജമ്മു കാശ്മീരിൽ ജോലി ലഭിക്കുന്നു. ഞങ്ങളുടെ ആളുകളിൽ ആയിരക്കണക്കിന് പേർ ത്രിവർണ പതാകയ്ക്കായി ത്യാഗം ചെയ്തു. ഇന്ത്യയ്ക്കും പാകിസ്ഥാനുമിടയിലെ സമാധാനത്തിന്റെ പാലമായി ജമ്മു കാശ്മീർ മാറണം. ' മെഹബൂബ മുഫ്തി പറഞ്ഞു.