പാട്ന: ഇന്ത്യൻ രാഷ്ട്രീയം ഉറ്റുനോക്കുന്ന ബീഹാർ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം ഇന്ന്. വോട്ടെണ്ണൽ രാവിലെ എട്ടിന് ആരംഭിക്കും. ആദ്യ ഫലം പത്തുമണിയോടെ അറിയാൻ കഴിയും. ഭൂരിപക്ഷം എക്‌സിറ്റ് പോളുകളും നൽകിയ അനുകൂല ഫലത്തിന്റെ ആത്മവിശ്വാസത്തിലാണ് ആർ.ജെ.ഡിയുടെ നേതൃത്വത്തിലുള്ള മഹാസഖ്യം. പോസ്റ്റൽ വോട്ടുകളാണ് ആദ്യമെണ്ണുക. വിവിപാറ്റുകൾ കൂടി എണ്ണുന്നതിനാൽ പൂർണമായ ഫലം ലഭ്യമാകാൻ വൈകും. 243 അംഗ നിയമസഭയിൽ 122 സീറ്റാണ് ഭൂരിപക്ഷത്തിന് വേണ്ടത്. തിരഞ്ഞെടുപ്പിന് മുൻപുള്ള അഭിപ്രായ സർവേകൾ എൻ.ഡി.എയ്ക്ക് തുടർഭരണം പ്രവചിച്ചിരുന്നെങ്കിലും വോട്ടെടുപ്പിന് ശേഷം പുറത്തുവന്ന എക്സിറ്റ് പോളുകൾ മഹാസഖ്യത്തിനാണ് മേൽകൈ നൽകുന്നത്. ഒക്ടോബർ 28, നവംബർ മൂന്ന്, ഏഴ് തീയതികളിലായാണ് തിരഞ്ഞെടുപ്പ് നടന്നത്.
മദ്ധ്യപ്രദേശ്, ഗുജറാത്ത്, യു.പി തുടങ്ങി വിവിധ സംസ്ഥാനങ്ങളിലെ നിയമസഭാ ഉപതിരഞ്ഞെടുപ്പ് ഫലവും ഇന്നറിയാം.