പട്‌ന: ബീഹാർ നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ എൻ ഡി എക്ക് മേൽക്കൈ. ബി ജെ പിയുടെ മികച്ച പ്രകടനമാണ് എൻ ഡി എയുടെ സീറ്റ് വർദ്ധിപ്പിച്ചത്. വോട്ടെണ്ണലിന്റെ തുടക്കംമുതൽ ഇരുമുന്നണികളും കാഴ്‌ചവച്ച ഇഞ്ചോടിഞ്ച് പോരാട്ടം അവസാന എൻ ഡി എക്ക് അനുകൂലമായി മാറുകയായിരുന്നു. എക്‌സിറ്റ് പോൾ ഫലങ്ങളെ പിന്തളളി എൻ ഡി എ കേവലഭൂരിപക്ഷം കടന്നെങ്കിലും തൂക്ക് സഭയ്‌ക്കുളള സാദ്ധ്യത ഇപ്പോഴും നിലവിലുണ്ട്.
വോട്ടെണ്ണൽ അഞ്ചാം മണിക്കൂറിലേക്ക് എത്തുമ്പോൾ എൻ ഡി എ 125 സീറ്റുകളിൽ മുന്നിട്ട് നിൽക്കുകയാണ്. മഹാസഖ്യം 106 സീറ്റുകളിലാണ് ലീഡ് ചെയ്യുന്നത്. ചിരാഗ് പാസ്വാന്റെ എൽ ജെ പി ആറ് സീറ്റുകളിൽ ലീഡ് ചെയ്യുന്നുണ്ട്. ഏറ്റവും വലിയ ഒറ്റകക്ഷിയാകാൻ ബി ജെ പിയും ആർ ജെ ഡിയും തമ്മിൽ കനത്ത മത്സരമാണ് ഇപ്പോഴും നടക്കുന്നത്. കോൺഗ്രസിന് കൂടുതൽ സീറ്റുകൾ നൽകിയത് മഹാസഖ്യത്തിന് തിരിച്ചടിയായി മാറിയിട്ടുണ്ട്.
ആർ ജെ ഡി 60 സീറ്റുകളിലും കോൺഗ്രസ് 20 സീറ്റുകളിലും ഇടതു പാർട്ടികൾ 19 സീറ്റുകളിലും മുന്നിട്ട് നിൽക്കുകയാണ്. എൻ ഡി എയിൽ ജെ ഡി യു 53 സീറ്റുകളിലും ബി ജെ പി 71 സീറ്റുകളിലുമാണ് ലീഡ് ചെയ്യുന്നത്. ഹസൻപൂരിൽ തേജസ് പ്രതാപ് യാദവും രാഘോപൂരിൽ തേജസ്വി യാദവ് ബഹുദൂരം മുന്നിലാണ്.
എൻ ഡി എയിൽ ജെ ഡി യുവിനെക്കാൾ ബി ജെ പി സീറ്റുകളുടെ എണ്ണം വർദ്ധിപ്പിച്ചത് സഖ്യത്തിൽ മുറുമുറുപ്പിന് വഴിയൊരുക്കിയിട്ടുണ്ട്. ബി ജെ പി നിശബ്ദമായി തങ്ങളെ ചതിച്ചുവെന്ന ആരോപണവുമായി ജെ ഡി യുവിന്റെ പല പ്രാദേശിക നേതാക്കളും രംഗത്തെത്തിയിട്ടുണ്ട്. ആർ ജെ ഡിക്കും ബി ജെ പിക്കും പിറകിലേക്ക് ജെ ഡി യു പിന്തളളപ്പെടുന്ന കാഴ്‌ചയാണ് കാണുന്നത്. മുഖ്യമന്ത്രി സ്ഥാനം പങ്കുവയ്‌ക്കില്ലെന്നാണ് ജെ ഡി യു നിലപാട്.
ജെ ഡി യുവിന്റെ സിറ്റിംഗ് സീറ്റിലുളളവർ പോലും പിന്നോട്ട് പോകുന്ന കാഴ്ചയാണ് ബീഹാറിൽ സംഭവിച്ചത്. മോദിപ്രഭാവം ആണ് ഈ തിരഞ്ഞെടുപ്പിൽ തങ്ങളെ മുന്നിലെത്തച്ചതെന്നാണ് ബി ജെ പി നേതാക്കൾ പറയുന്നത്. ഇന്ന് വൈകുന്നേരത്തോടെ സർക്കാർ രൂപീകരിക്കുന്നതിനെക്കുറിച്ചും നേതൃനിരയെക്കുറിച്ചും തീരുമാനിക്കുമെന്നും ബി ജെ പി നേതാക്കൾ പറയുന്നു.
വോട്ടെണ്ണലിന്റെ ആദ്യ ഘട്ടത്തിൽ വ്യക്തമായ ലീഡുയർത്താൻ മഹാസഖ്യത്തിനായെങ്കിലും രണ്ടാം ഘട്ടത്തിലേക്ക് കടന്നപ്പോൾ എൻ ഡി എ നേരിയ ലീഡിൽ മുന്നേറുകയാണ്. ഒരു ഘട്ടത്തിൽ മഹാസഖ്യം കേവലഭൂരിപക്ഷം കടന്നിരുന്നുവെങ്കിലും ലീഡ് നില പിന്നീട് താഴേക്ക് പോകുകയായിരുന്നു.