പശ്ചിമഘട്ട മലനിരകളിൽ സമുദ്ര നിരപ്പിൽ നിന്ന് 1890 മീറ്റർ ഉയരത്തിലാണ് അഗസ്ത്യാർകൂടം സ്ഥിതിചെയ്യുന്നത്. കുത്തനെയുള്ള ഈ മല അപൂർവമായ നിരവധി ഔഷധ ചെടികളുടെയും ജൈവ വൈവിധ്യത്തിന്റെയും ഉറവിടമാണ്.
പശ്ചിമഘട്ടത്തിന്റെ കാഴ്ചകൾ നേരിൽ കാണണമെങ്കിൽ അഗസ്ത്യാർകൂടത്തേക്ക് പോകണം. നിബിഡവനങ്ങളും ജലസമൃദ്ധമായ കാട്ടരുവികളും ഒരുപക്ഷേ മറ്റെവിടെയും കാണാൻ കഴിയാത്ത തരത്തിലുള്ള വൈവിദ്ധ്യമേറിയ ഔഷധസസ്യങ്ങളുമൊശക്കയായി പ്രകൃതി അവിടെ തീർത്തിരിക്കുന്നത് ഒരു വിസ്മയ ഭൂപ്രകൃതിയാണ്. ജനവാസമില്ലാത്ത, വന്യമൃഗങ്ങൾ യഥേഷ്ടം വിഹരിക്കുന്നയിടം.
പുരാണങ്ങളിൽ പരാമർശിക്കുന്ന അഗസ്ത്യ മുനിയുടെ പർണ്ണശാല ഇവിടെയാണ് സ്ഥിതി ചെയ്തിരുന്നതെന്ന് വിശ്വസിക്കപ്പെടുന്നതിനാലാണ് ഈ മലയ്ക്ക് അഗസ്ത്യാർകൂടം എന്ന പേര് വന്നത്. ഇവിടെ താമ്രപർണി നദി തീർക്കുന്ന തടാകത്തിൽ മുങ്ങിക്കുളിച്ചാണ് കൊടുമുടി കയറുന്നത്. അഗസ്ത്യമുടിയുടെ നെറുകയിലുള്ള ചോലവനത്തിലാണ് അഗസ്ത്യമുനിയുടെ പ്രതിഷ്ഠയുള്ളത്. തീർത്ഥാടകർ സ്വയം പൂജ നടത്തി മലയിറങ്ങുകയാണ് പതിവ്. തിരുവനന്തപുരം, കൊല്ലം ജില്ലകൾ, തമിഴ്നാട്ടിലെ തിരുനെൽവേലി, കന്യാകുമാരി ജില്ലകൾ എന്നീ ജില്ലകളിലായാണ് അഗസ്ത്യാർകൂടം വ്യാപിച്ച് കിടക്കുന്നത്. ബോണക്കാട് നിന്നാണ് അഗസ്ത്യമല ട്രെക്കിംഗ് ആരംഭിക്കുന്നത്. ആനയും പുലിയും വിരഹിക്കുന്ന കാട്ടുപാതകളിലൂടെ വഴുക്കലുള്ള പാറകളും കടന്നു മാമ്രേ അഗസ്ത്യാർ കൂടത്തിൽ എത്താനാകൂ. ഇതിനായി വനം വകുപ്പിൽ നിന്ന് മുൻകൂട്ടി പാസും സ്വന്തമാക്കിയിരിക്കണം. കൊവിഡ് കാലം കഴിയുമ്പോഴേക്കും ഒരു ദിവസം അഗസ്‌ത്യാർകൂടത്തിലേക്ക് യാത്ര തിരിക്കാൻ ഒരുങ്ങിക്കോളൂ.
എത്തിച്ചേരാൻ
അഗസ്‌ത്യാർകൂടം കയറാൻ വനം വകുപ്പിന്റെ അനുമതി ആവശ്യമാണ്. തിരുവനന്തപുരത്തുനിന്നും 61 കി.മീ. അകലെയാണ് ബോണക്കാട്. ഇവിടെനിന്ന് വേണം മലകയറിതുടങ്ങേണ്ടത്.