owaisi-ranjan-choudhary

കൊൽക്കത്ത: എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീന്‍ ഒവൈസിക്കെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് നേതാവ് ആധിര്‍ രഞ്ജന്‍ ചൗധരി. കോണ്‍ഗ്രസിന്റെ വോട്ടുകളില്‍ ഭിന്നിപ്പുണ്ടാക്കാനുള്ള ബി.ജെ.പിയുടെ ഉപകരണമായി ഒവൈസി പ്രവര്‍ത്തിക്കുകയാണെന്നും അദ്ദേഹം കോണ്‍ഗ്രസിനെ ഉന്നംവെച്ച് പ്രവര്‍ത്തിച്ചെന്നും ചൗധരി കുറ്റപ്പെടുത്തി.

ബീഹാറില്‍ അസദുദ്ദീന്‍ ഉവൈസിയുടെ എ.ഐ.എം.ഐ.എം അക്കൗണ്ട് തുറന്നത് കഴിഞ്ഞ വര്‍ഷം കിഷന്‍ഗഞ്ചില്‍ നടന്ന ഉപതെരഞ്ഞെടുപ്പിലൂടെയാണ്. കോണ്‍ഗ്രസിന്റെ സിറ്റിംഗ് സീറ്റായ കിഷന്‍ഗഞ്ച് അവരെ ഞെട്ടിച്ചാണ് ഒവൈസിയുടെ പാര്‍ട്ടി പിടിച്ചെടുത്തത്.

എന്നാല്‍ ഇക്കുറി കാര്യങ്ങൾ മാറിമറിഞ്ഞു. വോട്ടെണ്ണല്‍ ഫലങ്ങള്‍ പുറത്ത് വരവേ കിഷന്‍ഗഞ്ചില്‍ കോണ്‍ഗ്രസാണ് മുന്നില്‍. കോണ്‍ഗ്രസിന്റെ ഇജാഹറുള്‍ ഹുസൈന്‍ 3000 വോട്ടുകള്‍ക്കാണ് ബി.ജെ.പി സ്ഥാനാര്‍ത്ഥി സ്വീറ്റി സിംഗിനെ പിന്നിലാക്കിയത്. എ.ഐ.എം.ഐ.എം സ്ഥാനാര്‍ത്ഥി മൊഹമ്മദ് ഖമറുള്‍ ഹൊദ മൂന്നാം സ്ഥാനത്താണ്.

ആദ്യ വിജയം നേടിയ കിഷന്‍ഗഞ്ചില്‍ മൂന്നാം സ്ഥാനത്തായെങ്കിലും എ.ഐ.എം.ഐ.എം മറ്റ് നാല് സീറ്റുകളില്‍ മുന്നിലാണ്. മുസ്ലീം ഭൂരിപക്ഷ പ്രദേശമായ സീമാഞ്ചല്‍ മേഖലയിലെ 24 സീറ്റില്‍ 14 സീറ്റിലാണ് എ.ഐ.എം.ഐ.എം മത്സരിക്കുന്നത്.ആര്‍.ജെ.ഡി-കോണ്‍ഗ്രസ് സഖ്യം പ്രതീക്ഷയോടെ കണ്ടിരുന്ന സീമാഞ്ചല്‍ പ്രദേശത്ത് പല സീറ്റിലും പിന്നിലാണ്.