cpm

തിരുവനന്തപുരം: സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ച് പ്രചാരണം ആരംഭിച്ച കാലടി വാർഡ് കേരള കോൺഗ്രസ് എമ്മിന് നൽകി സി.പി.എം.വാർഡിൽ നേരത്തെ പ്രഖ്യാപിച്ച ഡി.വൈ.എഫ്.ഐ നേതാവ് ശ്യാം മോഹനെ സി.പി.എം പിൻവലിച്ചു. കേരള കോൺഗ്രസ് മാണി വിഭാഗത്തിന്റെ ശക്തമായ പ്രതിഷേധത്തെ തുടർന്നാണ് നടപടി. സി.പി.ഐ വിട്ടു നൽകിയ നാലാഞ്ചിറയ്‌ക്കൊപ്പം കാലടി കൂടി മാണി വിഭാഗത്തിന് നൽകും. സ്ഥാനാർത്ഥി പ്രഖ്യാപനം വന്നതിനെ തുടർന്ന് സി.പി.എം കാലടി വാർഡിൽ ആദ്യഘട്ട പ്രചാരണം പൂർത്തിയാക്കിയിരുന്നു. കാലടിയിൽ കേരള കോൺഗ്രസ് പുതിയ സ്ഥാനാർത്ഥിയെ ഉടൻ പ്രഖ്യാപിക്കും.

പ്രചാരണം ആരംഭിച്ചശേഷം യാതൊരു മുന്നറിയിപ്പുമില്ലാതെ സ്ഥാനാർത്ഥിയെ പിൻവലിച്ച സി.പി.എം ജില്ല കമ്മിറ്റിയുടെ നടപടിക്കെതിരെ പ്രവർത്തകർക്കിടയിൽ ശക്തമായ അമർഷമുണ്ട്. ചുവരെഴുത്തും പോസ്റ്റർ ഒട്ടിക്കലും ഗൃഹസന്ദർശനവും പകുതി പിന്നിടുമ്പോഴാണ് ഇത്തരമൊരു നീക്കം നേതൃത്വത്തിൽ നിന്ന് ഉണ്ടാകുന്നത്. ഘടക കക്ഷികളുമായുള്ള സീറ്റ് ചർച്ച പൂർത്തിയാകുന്നതിന് മുമ്പാണ് 70 സീറ്റിൽ ഈ മാസം 6ന് സി.പി.എം സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചത്. ഫോർട്ട്, നാലാഞ്ചിറ,ബീമാപ്പള്ളി,കിണവൂർ,ബീമാപ്പള്ളി ഈസ്റ്റ്,കുറവൻകോണം എന്നീ സീറ്റുകൾ ഒഴിച്ചിട്ടുകൊണ്ടായിരുന്നു പ്രഖ്യാപനം. ബീമാപ്പള്ളി ആയിരുന്നു കേരള കോൺഗ്രസ് ആവശ്യപ്പെട്ടത്. എന്നാൽ സീറ്റ് വീട്ടുനൽകാൻ ലോക് താന്ത്രിക് ജനതാദൾ തയ്യാറാകാത്തതോടെയാണ് കാലടി വിട്ടുനൽകാൻ സി.പി.എം തയ്യാറായത്.