കാസർകോട്: കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിൽ മാപ്പുസാക്ഷിയായ വിപിൻലാലിനെ ഭീഷണിപ്പെടുത്തിയതിനു പിന്നിൽ കെ.ബി. ഗണേശ് കുമാർ എം.എൽ.എയുടെ പി.എ ആയ പ്രദീപ് കുമാറാണെന്ന് അന്വേഷണ സംഘം തിരിച്ചറിഞ്ഞു. ഇയാളെ ഉടൻ ചോദ്യം ചെയ്യാൻ വിളിച്ചുവരുത്തുമെന്നാണ് സൂചന.
മൊബൈൽ ഫോൺ രേഖകളുടെയും സി.സി. ടി.വി ദൃശ്യങ്ങളുടെയും അടിസ്ഥാനത്തിൽ ബേക്കൽ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെക്കുറിച്ച് സൂചന ലഭിച്ചത്. തമിഴ്നാട്ടിലെ തിരുനെൽവേലി, എറണാകുളം, പത്തനംതിട്ട, കൊട്ടാരക്കര എന്നിവിടങ്ങളിൽ ബേക്കൽ ഇൻസ്‌പെക്ടർ അനിൽ കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്. വിപിൻലാലിനെ ഭീഷണിപ്പെടുത്താൻ വിളിച്ച മൊബൈൽ ഫോണിന്റെ സിം എടുത്തത് തിരുനെൽവേലിയിൽ നിന്നാണെന്ന് അന്വേഷണസംഘത്തിന് വ്യക്തമായിട്ടുണ്ട്.
മറ്റൊരു കേസുമായി ബന്ധപ്പെട്ട് ജയിലിലായിരുന്ന കോട്ടിക്കുളം സ്വദേശി വിപിൻലാൽ സഹ തടവുകാരനായിരുന്ന, നടിയെ ആക്രമിച്ച കേസിലെ പ്രതിയായ പൾസർ സുനിയുടെ നിർദ്ദേശപ്രകാരം ഇതേ കേസിലെ മറ്റൊരു പ്രതിയായ നടൻ ദിലീപിന് കത്തെഴുതിയിരുന്നു. ഇത് സംബന്ധിച്ച് വിപിൻലാൽ കോടതിയിൽ നൽകിയ മൊഴി മാറ്റിപ്പറയണമെന്ന് ആവശ്യപ്പെട്ട് നിരന്തരം വധഭീഷണിമുഴക്കുന്നുവെന്നാണ് പൊലീസിൽ നൽകിയിരുന്ന പരാതി. ഒരു മാസം മുമ്പാണ് പരാതി നൽകിയത്.
പരാതി നൽകുന്നതിന് ഒരാഴ്ചമുമ്പാണ് കത്തുകളിലൂടെയും ഫോണിലൂടെയും നേരിട്ടും ഭീഷണിപ്പെടുത്തിയത്. നേരത്തെയുണ്ടായിരുന്ന കേസിൽ ജാമ്യത്തിലിറങ്ങിയ വിപിൻലാൽ ചങ്ങാനാശ്ശേരിയിലെ ഒരു ബന്ധുവിന്റെ ഷോപ്പിൽ ജോലിചെയ്യുകയായിരുന്നു. ഭീഷണി തുടർതോടെ ബേക്കൽ കോട്ടിക്കുളത്തെ അമ്മയുടെ വീട്ടിൽ എത്തിയ വിപിൻലാൽ ഭീഷണിക്കാരെ ഭയന്ന് ഒളിവിൽ കഴിയും പോലെയാണ് ജീവിക്കുന്നത്. ബേക്കൽ എസ് ഐ ജോൺ, സിവിൽ പൊലീസ് ഓഫീസർമാരായ കുഞ്ഞികൃഷ്ണൻ, ദിലീഷ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.