amit-shah


പട്ന : ബീഹാർ തിരഞ്ഞെടുപ്പിൽ വൻ പരാജയം ഏറ്റുവാങ്ങിയ കോൺഗ്രസ് രാഷ്ട്രീയ ചരടുവലികളിലൂടെ മഹാരാഷ്ട്ര ആവർത്തിക്കാനാകുമോ എന്ന കണക്കുകൂട്ടലിലാണ്. ഇ വി എമ്മിനെ പഴിചാരി നേതാക്കളും അണികളും എൻ ഡി എയുടെ വിജയത്തിന്റെ തിളക്കം കുറയ്ക്കാൻ ശ്രമിക്കുന്നതിനിടയിൽ നിതീഷ് കുമാറിനെ മഹാസഖ്യത്തിലേക്ക് എത്തിക്കാനുള്ള വഴികളാലോചിക്കുകയാണ് കോൺഗ്രസ് നേതൃത്വം. ഇതിന്റെ ഭാഗമായി കോൺഗ്രസ് നേതാവ് ദിഗ് വിജയ് സിംഗ് നേരിട്ടിറങ്ങിയിരിക്കുകയാണ്. ബി ജെ പി ബന്ധം അവസാനിപ്പിച്ച് ബീഹാറിൽ തേജസ്വിയെ പിന്തുണക്കാൻ നിതീഷ് തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ട്വീറ്റിലൂടെ ദേശീയ തലത്തിൽ പ്രതിപക്ഷ സഖ്യത്തിന്റെ ഭാഗമാകാൻ നിതീഷ് തയ്യാറാകണമെന്നാണ് കോൺഗ്രസ് നേതാവിന്റെ ആവശ്യം.


ബീഹാറിൽ എൻ ഡി എ ഭൂരിപക്ഷം നേടിയെങ്കിലും മുന്നണിയിലെ മുഖ്യകക്ഷിയായി ബി ജെ പി വളർന്നത് നിതീഷിനെ അസ്വസ്ഥമാക്കുമെന്ന് ഉറപ്പാണ്. എൽ ജെ പിയെ കളത്തിലിറക്കി തന്റെ പാർട്ടിയുടെ കരുത്ത് കുറച്ചത് സ്വന്തം മുന്നണിയിൽ നിന്നുമാണെന്ന വിശ്വാസവും അദ്ദേഹത്തിന്റെ പാർട്ടിക്കുണ്ട്. ഈ വികാരത്തെ ആളിക്കത്തിക്കുന്നതാണ് ദിഗ് വിജയ് സിംഗിന്റെ ട്വീറ്റ്. ബിജെപിയും സംഘപരിവാറും ഇത്തിൾചെടി പോലെയാണെന്നും ആശ്രയം കൊടുക്കുന്ന മരത്തെ അത് നശിപ്പിക്കുമെന്നും നിതീഷിനെ അദ്ദേഹം ഓർമ്മിപ്പിക്കുന്നു. ബിഹാറിൽ ജെഡിയുവിൽ സംഭവിച്ചുകൊണ്ടിരിക്കുന്നത് ഇതാണെന്നും കോൺഗ്രസ് നേതാവ് പറയുന്നു.


ബീഹാറിനെ മഹാരാഷ്ട്രയാക്കാതെ ബി ജെ പി

തിരഞ്ഞെടുപ്പിൽ മിന്നും ജയം സ്വന്തമാക്കിയിട്ടും, മുഖ്യമന്ത്രി സ്ഥാനത്തെ കുറിച്ചുള്ള മുന്നണിയിലെ തർക്കമാണ് മഹാരാഷ്ട്രയിൽ കോൺഗ്രസ് അനുകൂലമാക്കിയത്. ശിവസേനയെ എൻ ഡി എയിൽ നിന്നും പുറത്ത് ചാടിച്ച് എൻ സി പിയുമായി ചേർന്ന് സർക്കാർ രൂപീകരണത്തിനുള്ള തന്ത്രമൊരുക്കുകയാണ് മഹാരാഷ്ട്രയിൽ കോൺഗ്രസ് ചെയ്തത്. വർഗീയ പാർട്ടി എന്ന് കോൺഗ്രസ് മുദ്രകുത്തുന്ന ശിവസേനയുമായി കൂട്ടുകൂടില്ല എന്ന ബി ജെ പിയുടെ കണക്കുകൂട്ടലാണ് അവിടെ പിഴച്ചത്. എന്നാൽ ബീഹാറിൽ സ്ഥിതി പാടെ വ്യത്യസ്തമാണ്. രാഷ്ട്രീയമായി ഒരേ ആശയങ്ങൾ വച്ചു പുലർത്തുന്ന ജെ ഡി യുവിനും ആർ ജെ ഡിക്കും ഒന്നിക്കുവാൻ വലിയ വിഷമതകളൊന്നും ഉണ്ടാവില്ല. ചരിത്രത്തിൽ അത് തെളിയിച്ചിട്ടുമുണ്ട്.

നിതീഷിനെ തളർത്തി ഒരുമിച്ച് മുന്നോട്ട് പോകും

ബീഹാറിൽ നരേന്ദ്രമോദി അമിത് ഷാ കൂട്ടുകെട്ടിന്റെ രണ്ടു ലക്ഷ്യങ്ങൾ ഫലം കണ്ടു. വടക്കേ ഇന്ത്യയിൽ മദ്ധ്യപ്രദേശും ഉത്തർപ്രദേശും കീഴടങ്ങിയിട്ടും വഴങ്ങാതിരുന്ന ബീഹാറിനെ കീഴ്‌പ്പെടുത്താനും സംഖ്യകക്ഷിയായ ജെ.ഡി.യുവിനെയും അതിന്റെ നേതാവായ നിതീഷ് കുമാറിനെയും ഒതുക്കാനുമായിരുന്നു അത്. എങ്കിലും നേതൃദാരിദ്ര്യം കാരണം നിതീഷിനെ മുന്നിൽ നിറുത്തി മുന്നോട്ടുപോകാനാവും ബി.ജെ.പി ശ്രമിക്കുക.

243 അംഗ നിയമസഭയിൽ ചരിത്രത്തിൽ ആദ്യമായാണ് ബി.ജെ.പി എൻ.ഡി.എയിൽ ഒന്നാമതായത്. ജെ.ഡി.യു മഹാമുന്നണിയിൽ മത്സരിച്ച 2015ൽ 53 സീറ്റും 2010ൽ ഒന്നിച്ചപ്പോൾ 91 സീറ്റുമായിരുന്നു സമ്പാദ്യം. എന്നാൽ നിതീഷ് കുമാറിന്റെ പാർട്ടി 2010ൽ 115ഉം 2015ൽ 71 സീറ്റിലും ജയിച്ചതിനാൽ ബി.ജെ.പി രണ്ടാം പാർട്ടിയായി ഒതുങ്ങി. 2020ൽ രണ്ടു പാർട്ടികളും വീണ്ടും എൻ.ഡി.എ ബാനറിൽ ഒന്നിച്ചപ്പോൾ ജെ.ഡി.യുവിന്റെ അംഗബലം താഴേക്ക് പോവുകയാണെന്ന് ഫലങ്ങൾ സൂചിപ്പിക്കുന്നു. ഇന്നലെ രാത്രി വരെ 24 സീറ്റുകൾ അവർക്ക് നഷ്ടമായി.

2013ൽ നരേന്ദ്രമോദിയെ ബി.ജെ.പി പ്രധാനമന്ത്രി സ്ഥാനാർത്ഥിയാക്കിയതിൽ പ്രതിഷേധിച്ച് എൻ.ഡി.എ വിട്ടയാളാണ് നിതീഷ്. അതെല്ലാം മറന്ന് അദ്ദേഹത്തെ എൻ.ഡി.എ പാളയത്തിൽ തിരിച്ചുകൊണ്ടുവരാൻ ബി.ജെ.പി മുൻകൈയെടുത്തത് ബീഹാർ പിടിച്ചെടുക്കുക എന്ന ലക്ഷ്യം മുന്നിൽ കണ്ടാണ്. നിയമസഭാ തിരഞ്ഞെടുപ്പിലെ മികച്ച പ്രകടനത്തോടെ ആ ലക്ഷ്യത്തിലേക്ക് പാർട്ടി അടുക്കുന്നു. പക്ഷേ സീറ്റു നേടി മുന്നിലെത്തിയാലും ബീഹാറിൽ കാര്യങ്ങൾ വരുതിയിലാകാൻ നിലവിൽ നിതീഷ് കുമാറിനെ കൂടെകൂട്ടാതെ വയ്യ. അതിനാൽ എൻ.ഡി.എയ്ക്ക് കേവല ഭൂരിപക്ഷം ഉറപ്പായാലും വാക്കുപാലിച്ച് നിതീഷിനെ മുഖ്യമന്ത്രിയായി നിലനിറുത്തിയേക്കും. ശക്തനായ നേതാവിന്റെ അഭാവമുണ്ട് ബി.ജെ.പിയിൽ. സുശീൽ കുമാർ മോദിയും മറ്റും നിതീഷിനൊപ്പമാകില്ല.

നിതീഷിനെ ഒതുക്കാൻ എൽ.ജെ.പിയെ ആയുധമാക്കിയെന്ന ആരോപണം തത്ക്കാലം ശരിയല്ലെന്ന് തെളിയിക്കേണ്ട ബാദ്ധ്യതയുമുണ്ട് ബി.ജെ.പിക്ക്. 30 സീറ്റുകളിലെങ്കിലും ഐക്യദളിന്റെ പരാജയത്തിന് എൽ.ജെ.പി കാരണമായിട്ടുണ്ട്.

അധികാരത്തിൽ തുടരാൻ ഏത് മുന്നണിയിലേക്കും ചാടുന്ന ചരിത്രമുള്ള നിതീഷ് കുമാർ ചതി മുന്നിൽക്കണ്ട് എൻ.ഡി.എ വിട്ടെന്നും വരാം. ആശയപരമായി വ്യത്യാസങ്ങളില്ലാത്തതിനാൽ ആർ.ജെ.ഡിയുമായി വീണ്ടും കൂട്ടുകൂടാനും ബുദ്ധിമുട്ടില്ല. വൻ മുന്നേറ്റം നടത്തുന്ന ആർ.ജെ.ഡിയുടെ നേതാവ് തേജസ്വി യാദവിൽ നിന്ന് മുഖ്യമന്ത്രി പദം കിട്ടില്ലെങ്കിലും ഭാവി മുന്നിൽ കണ്ട് നിതീഷ് വിട്ടുവീഴ്ചയ്ക്ക് തയ്യാറായെന്നും വരാം.

ദേശീയ രാഷ്ട്രീയത്തിൽ നരേന്ദ്രമോദിക്ക് ഭീഷണിയാകാനിടയുള്ള നിതീഷിനെ എതിർപാളയത്തിലെത്തിക്കാൻ ബി.ജെ.പി ആഗ്രഹിക്കുന്നില്ല. അതിനാൽ കൂടെ നിറുത്തി ബീഹാർ മുഴുവനായി കൈപ്പിടിയിലൊതുക്കാനുള്ള ശ്രമങ്ങളാകും അമിത്ഷാ നടപ്പാക്കുക. അതിനിടെ നിതീഷിനെ കൂടുതൽ ക്ഷയിപ്പിക്കാനും നോക്കും.