വാഷിംഗ്ടൺ: കാറുകൾ, ഐസ്ക്രീം, വളർത്തുനായ്ക്കൾ.. നിയുക്ത അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ ഏറെ ഇഷ്ടപ്പെടുന്നത് ഇവയൊക്കെയാണ്. ഇതിൽ ഏറ്റവുമധികം ഇഷ്ടം കാറുകളോടാണ്. കാറുകളോടുളള തന്റെ പ്രണയത്തെ വിശേഷിപ്പിക്കാൻ വാക്കുകളില്ലെന്നാണ് ബൈഡൻ പറയുന്നത്.
അച്ഛനിൽ നിന്നാണ് ബൈഡന് കാറുകളോടുളള ഇഷ്ടം പകർന്നുകിട്ടിയത്. ജീവിക്കാൻ വഴികണ്ടെത്താനുളള പരക്കം പാച്ചിലിനിടയിൽ ബൈഡന്റെ അച്ഛൻ പലജോലികളും ചെയ്തുവെങ്കിലും ഒന്നും വേണ്ടത്ര വിജയിച്ചില്ല. അങ്ങനെയിരിക്കെ 1950കളുടെ മദ്ധ്യത്തിൽ പഴയ കാറുകളുടെ കച്ചവടം തുടങ്ങി. ഇതിൽ പച്ചപിടിച്ചതോടെയാണ് കുടുംബം രക്ഷപ്പെട്ടത്. അങ്ങനെയാണ് ബൈഡൻ കാറുകളുമായി ചങ്ങാത്തം കൂടുന്നത്. ആ അടുപ്പം കടുത്ത പ്രണയമായി വളരുകയായിരുന്നു.
ഏറെ നാളത്തെ ആഗ്രഹത്തിനൊടുവിൽ 1951 മോഡൽ സ്റ്റുഡ്ബേക്കർ കാറാണ് ബൈഡൻ ആദ്യമായി സ്വന്തമാക്കിയത്. അത് ഏറെക്കാലം അദ്ദേഹത്തിന്റെ കൈയിലുണ്ടായിരുന്നു. തുടർന്ന് ഷെവർലെ, മെഴ്സിഡസ് ബെൻസിന്റെ 190SL മോഡലുകളും അദ്ദേഹം സ്വന്തമാക്കി. വിലകൂടിയതും കുറഞ്ഞതുമായി നിരവധി കാറുകൾ സ്വന്തമാക്കിയിട്ടുളള ബൈഡന്റെ ശേഖരത്തിൽ അമൂല്യമായ ഒരു കാർ ഇപ്പോഴുമുണ്ട്. കോർവെറ്റ് സ്റ്റിംഗ്രെ സ്പോർട്സ് കാറാണ് അത്. 1967ൽ സ്വന്തം പിതാവ് വിവാഹസമ്മാനമായി ബൈഡന് നൽകിയതായിരുന്നു മേൽമൂടിയില്ലാത്ത ആ കാർ. ഇടയ്ക്ക് ഒന്നുരണ്ടുതവണ എൻജിൻ പണിയുൾപ്പടെ ചെയ്യേണ്ടിവന്നെങ്കിലും അതിപ്പോഴും നല്ല കണ്ടീഷനിലാണ്. ഇതിൽ യാത്രചെയ്യുമ്പോൾ ഒരു പ്രത്യേക സന്തോഷവും സുഖവും ലഭിക്കുന്നുണ്ടെന്നാണ് ബൈഡൻ അടുപ്പക്കാരോട് പറയുന്നത്.
കാറുകൾ സ്വന്തമാക്കുന്നതിനാെപ്പം ഡ്രൈവുചെയ്യാനും ബൈഡൻ ഏറെ ഇഷ്ടപ്പെട്ടിരുന്നു. സെനറ്ററായിരുന്നപ്പോൾ വീട്ടിൽ നിന്ന് മണിക്കൂറുകൾ കാർ ഡ്രൈവുചെയ്താണ് അദ്ദേഹം വാഷിംഗ്ടണിലെത്തിയിരുന്നത്. ചടങ്ങുകൾക്കും മറ്റും പോകുന്നതും സ്വന്തം വാഹനത്തിൽ സ്വയം ഡ്രൈവുചെയ്തായിരുന്നു. ഇതിന് മാറ്റമുണ്ടായത് ബരാക്ക് ഒബാമയുടെ ഭരണകാലത്ത് വൈസ് പ്രസിഡന്റായപ്പോൾ മാത്രമാണ്. പ്രത്യേക സുരക്ഷമുൻനിറുത്തി അമേരിക്കൻ സീക്രട്ട് സർവീസ് ഏർപ്പെടുത്തുന്ന പ്രത്യേക സജ്ജീകരണങ്ങളുളള കാഡിലാക്ക് കാറിൽ മാത്രമാണ് പ്രസിഡന്റിനും വൈസ് പ്രസിഡന്റിനും യാത്രചെയ്യാൻ അനുമതിയുണ്ടായിരുന്നത്. കാർ സ്വയം ഡ്രൈവുചെയ്യാനും അനുവാദമുണ്ടായിരുന്നില്ല. വൈസ് പ്രസിഡന്റ് പദമൊഴിഞ്ഞശേഷം യാത്ര പഴതയുപോലായി. അമേരിക്കൻ പ്രസിഡന്റായി അധികാരമേൽക്കുന്നതോടെ അദ്ദേഹത്തിന്റെ സ്വന്തം കാർയാത്രയ്ക്ക് അർദ്ധവിരാമം ഇടേണ്ടിവരും.
കാറിനോടും കാർയാത്രയോടും ഇത്രയധികം ഇഷ്ടമുളള ബൈഡന്റെ ജീവിതത്തിൽ ഏറ്റവും വലിയ ദുരന്തമുണ്ടാക്കിയതും കാറായിരുന്നു. 1972 ഡിസംബർ 18ന് സംഭവിച്ച ഒരു കാറപകടത്തിലാണ് ബൈഡന്റെ ആദ്യ ഭാര്യയും ഒരുവയസുകാരിയായ മകളും മരണമടഞ്ഞത്.