മുംബയ്: റിപബ്ലിക്ക് ടി വി എഡിറ്റർ ഇൻ ചീഫ് അർണബ് ഗോസ്വാമിക്കെതിരായ കേസിൽ സംസ്ഥാന സർക്കാരിനും ഹൈക്കോടതിക്കുമെതിരെ ആഞ്ഞടിച്ച് സുപ്രീംകോടതി. വ്യക്തിസ്വാതന്ത്ര്യം സംരക്ഷിക്കാൻ ഹൈക്കോടതികൾക്ക് കഴിയണമെന്ന് കോടതി വിശദമാക്കി. സംസ്ഥാനസർക്കാർ വിരോധമുളളവരോട് ഇത്തരം നടപടി സ്വീകരിച്ചാൽ സുപ്രീംകോടതിക്ക് ഇടപെടേണ്ടി വരും. ഹൈക്കോടതികൾ അവരുടെ കടമ നിർവ്വഹിക്കുന്നതിൽ പരാജയപ്പെടുന്നു എന്നും കോടതി നിരീക്ഷിച്ചു.
ആത്മഹത്യാപ്രേരണ കേസ് ഇതിൽ എങ്ങനെ നിലനിൽക്കുമെന്ന് നിരീക്ഷിച്ച കോടതി ട്വീറ്റുകളുടെ പേരിൽ പോലും ആൾക്കാരെ ജയിലിൽ അടയ്‌ക്കുകയാണെന്ന് പറഞ്ഞു. നൽകാനുളള പണത്തിന്റെ പേരിൽ ഒരാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണോ എന്നും സുപ്രീംകോടതി ചോദിച്ചു. ജാമ്യാപേക്ഷ തളളിയ ബോംബെ ഹൈക്കോടതി വിധിക്കെതിരെ അർണബ് ഗോസ്വാമി നൽകിയ ഹർജി പരിഗണിക്കുകയായിരുന്നു സുപ്രീംകോടതി. ഇടക്കാല ജാമ്യം നൽകണമെന്ന അർണബ് ഗോസ്വാമിയുടെ ആവശ്യം നേരത്തെ ഹൈക്കോടതി തളളിയിരുന്നു.
അർണബിന്റെ ജാമ്യാപേക്ഷയിൽ നാല് ദിവസത്തിനകം തീരുമാനമെടുക്കാൻ സെഷൻസ് കോടതിക്ക് ഹൈക്കോടതി നിർദ്ദേശം നൽകിയിരുന്നു. ജാമ്യാപേക്ഷ തളളിയ ഹൈക്കോടതി ഉത്തരവിനെതിരെയാണ് അർണബ് സുപ്രീംകോടതിയെ സമീപിച്ചത്. അതിനിടെ അർണബിന്റെ ജാമ്യാപേക്ഷ അടിയന്തിരമായി സുപ്രീംകോടതി പരിഗണിക്കാൻ തീരുമാനിച്ചതിനെതിരെ സുപ്രീംകോടതി ബാർ അസോസിയേഷൻ പ്രസിഡന്റ് ദുഷ്യന്ത് ദവേ സുപ്രീംകോടതി സെക്രട്ടറി ജനറലിന് കത്ത് നൽകിയിട്ടുണ്ട്.
2018ൽ ഇന്റീരിയർ ഡിസൈനറായ അന്‍വയ് നായിക്ക് ആത്മഹത്യ ചെയ്‌തതിൽ പ്രേരണ കുറ്റം ചുമത്തിയാണ് അർണബിനെ അറസ്റ്റ് ചെയ്തത്. റിപ്പബ്ലിക് ടി വിയുടെ സ്റ്റുഡിയോ നിർമ്മാണത്തിന് 83 ലക്ഷം രൂപ അർണബ് നൽകാനുണ്ടായിരുന്നുവെന്ന് നായിക്കിന്റെ ആത്മഹത്യ കുറിപ്പിലുണ്ടായിരുന്നു. തെളിവില്ലെന്ന കാരണം പറഞ്ഞ് കേസ് അന്വേഷണം ആലിബാഗ് പൊലീസ് അവസാനിപ്പിച്ചിരുന്നു. എന്നാൽ അൻവയ് നായിക്കിന്റെ ഭാര്യ അടുത്തിടെ നൽകിയ പുതിയ പരാതിയെ തുടർന്നാണ് കേസ് വീണ്ടും പൊലീസ് പൊടിതട്ടിയെടുത്തത്.