മുംബയ്: കുപ്രസിദ്ധ അധോലോക നായകനും ഇന്ത്യ തേടുന്ന കുറ്റവാളിയുമായ ദാവൂദ് ഇബ്രാഹിമിന്റെ മഹാരാഷ്‌ട്രയിലെ വസ്‌തുവകകൾ ലേലത്തിൽ വിറ്റു. ദാവൂദ് ജനിച്ചുവളർന്ന രത്നഗിരിയിലെ തറവാട് വീട് ഉൾപ്പെടെ ആറു വസ്‌തു വകകളാണ് ലേലത്തിൽ വിറ്റത്. ഇതിൽ നാലെണ്ണം ഡൽഹിയിലെ അഭിഭാഷകനായ ഭൂപേന്ദ്ര ഭരദ്വാജും രണ്ടെണ്ണം അഭിഭാഷകനായ അജയ് ശ്രീവാസ്‌തവയും സ്വന്തമാക്കി.
സ്മഗ്ളേഴ്‌സ് ആൻഡ് ഫോറിൻ എക്സ്ചേഞ്ച് മാനിപുലേറ്റേഴ്സ് അതോറിറ്റിയുടെ (എസ്.എ.എഫ്.ഇ.എം.എ) നേതൃത്വത്തിൽ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഓൺലൈനായി വെർച്വൽ ലേലമാണ് നടന്നത്.
1.89 ലക്ഷം മുതൽ 5.35 ലക്ഷം വരെയാണ് രണ്ടു വസ്‌തുക്കൾക്ക് അടിസ്ഥാന വിലയായി നിശ്ചയിച്ചിരുന്നത്. എന്നാൽ 4.3 ലക്ഷം രൂപ മുതൽ 11.2 ലക്ഷം വരെ ലഭിച്ചു. മറ്റു വസ്‌തുക്കൾക്ക് അടിസ്ഥാനവിലയേ ലഭിച്ചുള്ളൂ.
ലേലത്തിൽ രണ്ട് വസ്‌തുക്കൾ സ്വന്തമാക്കിയ അജയ് ശ്രീവാസ്‌തവ, ദാവൂദ് ഇബ്രാഹിമിന്റെയും അദ്ദേഹവുമായി അടുപ്പമുള്ളവരുടെയും വസ്‌തുക്കൾ നേരത്തെയും ലേലത്തിൽ പിടിച്ചിട്ടുണ്ട്. ശിവസേനയുമായി അടുത്ത ബന്ധമുണ്ട് ഇദ്ദേഹത്തിന്.
രണ്ടായിരത്തിലാണ് ആദ്യമായി ദാവൂദിൽനിന്ന് പിടിച്ചെടുത്ത 11 വസ്‌തുവകകൾ ലേലം ചെയ്‌തെങ്കിലും ആരും വാങ്ങാനെത്തിയില്ല. "ദാവൂദ് കറാച്ചിയിലാണെങ്കിലും മുംബയിൽ ഇപ്പോഴും അയാളെ ഭയക്കുന്നവരുണ്ടെന്നാണ് അന്ന് മാദ്ധ്യമങ്ങൾ എഴുതിയത്. ഈ വാർത്ത കണ്ടുകൊണ്ടാണ് അഭിഭാഷകനായ അജയ് ശ്രീവാസ്‌തവ ആദ്യമായി ലേലത്തിൽ പങ്കെടുക്കാൻ എത്തിയത്.
ദാവൂദ് ഇബ്രാഹിമിനെ ഭയക്കേണ്ട ആവശ്യമില്ലെന്ന സന്ദേശം നൽകാനാണിതെന്നാണ് അജയ് ശ്രീവാസ്‌തവയുടെ വിശദീകരണം. ഭീകരതയ്ക്കെതിരെ പോരാടാൻ നമ്മുടെ കേന്ദ്ര ഏജൻസികളെ പ്രോത്സാഹിപ്പിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറയുന്നു. അതേസമയം അധോലോക നേതാവ് ഇഖ്ബാൽ മിർച്ചിയുടെ പേരിലുളള മൈൽട്ടൺ അപ്പാർട്ട്മെന്റ് ലേലത്തിൽ വച്ചിരുന്നെങ്കിലും സ്വന്തമാക്കാൻ ആരും വന്നിരുന്നില്ല.