മനാമ: ബഹ്റൈൻ പ്രധാനമന്ത്രി ഷേഖ് ഖലീഫ ബിൻ സൽമാൻ അൽ ഖലീഫ അന്തരിച്ചു. 84 വയസായിരുന്നു. 1970ൽ പ്രധാനമന്ത്രി സ്ഥാനമേറ്റെടുത്ത ഷെയ്ഖ് സൽമാൻ 50 വർഷമായി തൽസ്ഥാനത്ത് തുടരുകയായിരുന്നു. ലോകത്ത് ഏറ്റവും കൂടുതൽ കാലം പ്രധാനമന്ത്രി സ്ഥാനത്തിരുന്ന വ്യക്തിയാണിദ്ദേഹം. അമേരിക്കയിലെ മയോ ക്ലിനിക്കിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. മൃതദേഹം മനാമയിൽ എത്തിച്ച് കബറടക്കും.
ബഹ്റൈനിലെ രാഷ്ട്രീയ - സാമ്പത്തിക വിഷയങ്ങളിൽ അദ്ദേഹം നിർണായക പങ്ക് വഹിച്ചിരുന്നു. പ്രധാനമന്ത്രിയുടെ നിര്യാണത്തെ തുടർന്നു ബഹ്റൈനിൽ ഒരാഴ്ചത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു. പതാക താഴ്ത്തിക്കെട്ടും. സർക്കാർ ഓഫിസുകളും സ്ഥാപനങ്ങളും വ്യാഴാഴ്ച മുതൽ മൂന്നു ദിവസത്തേക്ക് അടച്ചിടും.
രാജ്യം സ്വതന്ത്രമാകുന്നതിന് ഒരു വർഷം മുമ്പാണ് അദ്ദേഹം പ്രധാനമന്ത്രി പദം ഏറ്റെടുത്തത്. 2011ലെ അറബ് വസന്ത സമയത്ത് സർക്കാരിന് എതിരായി ഉയർന്ന പ്രക്ഷോഭത്തെ അതിജീവിച്ച ഭരണാധികാരിയാണ്.
അമേരിക്കൻ നേവിയുടെ അഞ്ചാമത്തെ താവളമായ ബഹ്റൈനെ മികച്ച സമ്പദ്ഘടനയുള്ള രാജ്യമായി കെട്ടിപ്പടുക്കുന്നതിൽ അദ്ദേഹം നിർണായക പങ്കുവഹിച്ചിട്ടുണ്ട്. മറ്റു രാജ്യങ്ങളുമായി നയതന്ത്ര ബന്ധ ചർച്ചകൾക്കായി സ്വകാര്യ ദ്വീപിൽ അദ്ദേഹം സ്ഥാപിച്ച വിശ്രമ കേന്ദ്രം ഏറെ പ്രസിദ്ധമാണ്.