ഇതാണ് സൂപ്പർസ്‌റ്റിഷൻ പർവതനിരകൾ. അമേരിക്കയിലെ അരിസോണയിലാണ് ഈ കൂറ്റൻ പർവതം സ്ഥിതി ചെയ്യുന്നത്. പർവതാരോഹകരുടെ ആകർഷണ കേന്ദ്രമാണിവിടം. ഇവിടെയെത്തുന്ന ടൂറിസ്റ്റുകളെ ആകർഷിക്കുന്ന മറ്റൊരു കാര്യം പർവതത്തിന്റെ ചരിത്രമാണ്.
നൂറ്റാണ്ടുകൾക്ക് മുമ്പ് അമേരിക്കയിലെ അപ്പാച്ചി ഗോത്രവർഗക്കാർ അമൂല്യമായ സ്വർണ നിധി പർവതത്തിലെവിടെയോ ഒളിപ്പിച്ചിട്ടുണ്ടത്രെ.പർവതനിരയിൽ 'ലോസ്‌റ്റ് ഡച്ച് മാൻസ് ഗോൾഡ് മൈൻ' എന്നറിയപ്പെടുന്ന ഒരു സ്വർണ ഖനിയുണ്ടെന്ന് പറയപ്പെടുന്നു.
ജർമൻകാരനായ ജേക്കബ് വാൾട്ട്സാണ് 1880കളിൽ ഈ ഖനി കണ്ടെത്തിയതെന്നണ് കഥ. അമൂല്യമായ സ്വർണ അയിര് ശേഖരം വാൾട്ട്സ് ഖനിയിൽ കണ്ടെത്തിയത്രെ. എന്നാൽ പലരും ആ ഖനി തേടി ഇവിടെ എത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.
മാത്രമല്ല, സ്വർണ ഖനി തേടി പുറപ്പെട്ട പർവതാരോഹകർ ഉൾപ്പെടെ നിരവധി പേർ ദുരൂഹ സാഹചര്യങ്ങളിൽ കൊല്ലപ്പെടുകയോ കാണാതാവുകയോ ചെയ്‌തിട്ടുമുണ്ട്. അതോടെയാണ് സൂപ്പർസ്‌റ്റിഷൻ പർവതനിരകൾ അന്ധവിശ്വാസത്തിന്റെയും നിഗൂഢതകളുടെയും കേന്ദ്രമായി മാറിയത്.
സൂപ്പർസ്‌റ്റിഷൻ പർവതനിരകളിൽ നരകത്തിലേക്കുള്ള വാതിലുണ്ടെന്നും അവിടെ എത്തുന്നവർ പിന്നീട് മടങ്ങി വരില്ലെന്നുമാണ് അപ്പാച്ചി വർഗക്കാരുടെ വിശ്വാസം. ടൂറിസ്റ്റുകൾക്ക് പർവതത്തിന്റെ ചരിത്രവും നിധിവേട്ട കഥകളും സമീപത്ത് തന്നെയുള്ള 'സൂപ്പർസ്‌റ്റിഷൻ മൗണ്ടൻ മ്യൂസിയ' ത്തിൽ കാണാം.