ദുബായ് : ഐ.പി.എൽ കഴിഞ്ഞതോടെ ഇന്ത്യൻ ക്രിക്കറ്റ് ടീം അംഗങ്ങൾ മൂന്നുമാസത്തോളം നീളുന്ന ആസ്ട്രേലിയൻ പര്യടനത്തിനായി യു.എ.ഇയിൽ നിന്ന് യാത്രതിരിക്കും. മൂന്ന് വീതം ട്വന്റി-20യും ഏകദിനങ്ങളും നാലു ടെസ്റ്റുകളുമാണ് പര്യടനത്തിനുള്ളത്.
ആസ്ട്രേലിയയിലെത്തുന്ന ഇന്ത്യൻ ടീം 14 ദിവസത്തെ ക്വാറന്റൈൻ പൂർത്തിയാക്കും. അതിന് ശേഷമേ മത്സരങ്ങൾക്ക് ഇറങ്ങൂ. ഏകദിന പരമ്പരയാണ് ആദ്യം. തുടർന്ന് ട്വന്റി-20കൾ. ഡിസംബറിൽ അഡ്‌ലെയ്ഡിൽ നടക്കുന്ന ആദ്യ ടെസ്റ്റിന് ശേഷം ക്യാപ്ടൻ വിരാട് കൊഹ്‌ലി ഭാര്യയുടെ പ്രസവത്തിനായി ഇന്ത്യയിലേക്ക് മടങ്ങും. മലയാളി താരം സഞ്ജു സാംസണെ ആദ്യം ട്വന്റി-20 ടീമിൽ മാത്രമാണ് ഉൾപ്പെടുത്തിയിരുന്നതെങ്കിലും പിന്നീട് ഏകദിനത്തിലുമെടുത്തിട്ടുണ്ട്.
ഐ.പി.എല്ലിനിടെ സംഭവിച്ച പരിക്കിൽ നിന്ന് മോചിതനായി കളിക്കാനിറങ്ങിയ രോഹിത് ശർമ്മ ടീമിനാെപ്പം ഇപ്പോൾ ആസ്ട്രേലിയയിലേക്ക് പോകുന്നില്ല. ട്വന്റി-20,ഏകദിന പരമ്പരകളിൽ വിശ്രമം അനുവദിക്കപ്പെട്ട രോഹിത് നാട്ടിലേക്ക് മടങ്ങും. ബി.സി.സി.ഐയുടെ ഫിറ്റ്നെസ് ടെസ്റ്റ് പാസായ ശേഷം ആദ്യ ടെസ്റ്റിന് 14 ദിവസം ക്വാറന്റൈൻ കണക്കിലെടുത്ത് ആസ്ട്രേലിയയിലേക്ക് പോകും.
ഐ.പി.എല്ലിൽ കളിക്കാത്ത ടെസ്റ്റ് താരങ്ങളും കോച്ച് രവി ശാസ്ത്രി അടക്കമുള്ള സപ്പോർട്ടിംഗ് സ്റ്റാഫും നേരത്തേ യു.എ.ഇയിലെത്തി ബയോസെക്യുർ ബബിളിൽ പ്രവേശിച്ചിരുന്നു. ഐ.പി.എൽ പ്ളേ ഓഫിൽ ഇടം പിടിക്കാത്ത ടീമുകളിലെ പര്യടനത്തിനുള്ള താരങ്ങൾ ഐ.പി.എൽ ബബിളിൽ നിന്ന് ഇന്ത്യൻ ടീമിന്റെ ബബിളിലേക്ക് വന്നുചേർന്നു. ഫൈനലും കഴിഞ്ഞതോടെ എല്ലാ താരങ്ങളും ഇന്ത്യൻ ബബിളിനുള്ളിലായി.
ഒാസീസ് പര്യടന ഫിക്സ്ചർ
ഏകദിനങ്ങൾ
നവംബർ 27,29 ഡിസംബർ 2
ട്വന്റി-20കൾ
ഡിസംബർ 4,6,8
ടെസ്റ്റുകൾ
1. ഡിസംബർ 17-21
2. ഡിസംബർ 26-30
3. ജനുവരി 7-11
4.ജനുവരി 15-19
പുത്തൻ കുപ്പായത്തിൽ ഓസീസ്
ഇന്ത്യയ്ക്കെതിരായ ഏകദിന,ട്വന്റി-20 പരമ്പരകളിൽ തങ്ങളുടെ പുതിയ ജഴ്സി ആസ്ട്രേലിയൻ ടീം പുറത്തിറക്കി . തദ്ദേശീയ ആദിമ സംസ്കാരത്തിന്റെ തിരുശേഷിപ്പുകൾ വ്യക്തമായി രൂപകൽപ്പന ചെയ്തതാണ് പുതിയ ജഴ്സി.