sivasankar

തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെതിരെ കുരുക്ക് മുറുക്കി എൻഫോഴ്‌സ്‌മെന്റ് സത്യവാങ്‌മൂലം. ശിവശങ്കറിന് സ്വർണക്കടത്തിനെപ്പറ്റി അറിവ് ഉണ്ടായിരുന്നു എന്നാണ് സത്യവാങ്‌മൂലത്തിൽ വ്യക്തമാക്കുന്നത്. സ്വർണക്കടത്തിന് ശിവശങ്കർ ഒത്താശ ചെയ്‌തു. കളളക്കടത്തിൽ ലഭിക്കുന്ന വരുമാനം എവിടെ നിക്ഷേപിക്കണമെന്ന് ശിവശങ്കറാണ് നിർദേശിച്ചതെന്നും ഇ ഡി പറയുന്നു.

നയതന്ത്ര ചാനലിലൂടെ സ്വർണമടങ്ങിയ ബാഗ് വിട്ടുകിട്ടുന്നതിന് ശിവശങ്കർ സജീവമായി ഇടപെട്ടിട്ടുണ്ട്. സ്വപ്‌നയുടെ പേരിൽ മൂന്നാമത്തെ ലോക്കർ തുറക്കാനും ശിവശങ്കർ പദ്ധതിയിട്ടിരുന്നു. കഴിഞ്ഞ നവംബർ 11ന് ഇതു സംബന്ധിച്ച വാട്സാപ്പ് സന്ദേശം അയച്ചുവെന്നും ഇ ഡി പറയുന്നു. ശിവശങ്കറിന്റെ ജാമ്യാപേക്ഷയ്‌ക്ക് എതിരായ എതിർ സത്യവാങ്‌മൂലത്തിന് എൻഫോഴ്‌സ്‌മെന്റ് ഇക്കാര്യങ്ങൾ വ്യക്തമാക്കുന്നത്.

സ്വപ്‌ന ആവശ്യപ്പെട്ടിട്ടാണ് കസ്റ്റംസ് ഓഫീസറെ വിളിച്ചതെന്ന് ശിവശങ്കർ മൊഴി നൽകിയിട്ടുണ്ട്. ഇതിലൂടെ ശിവശങ്കർ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്‌‌തു എന്നാണ് മനസിലാക്കുന്നത്. ലൈഫ് മിഷന്റെ പദ്ധതി രേഖകൾ സ്വപ്‌നയ്‌ക്ക് കൈമാറിയത് ടെൻഡർ രേഖകൾ തുറക്കുന്നതിന് മുമ്പാണ്. ബിഡ് നടപടികളിലെ വിശ്വാസ്യതയെ തന്നെ ചോദ്യം ചെയ്യുന്നതാണ് ശിവശങ്കറിന്റെ ഈ നടപടിയെന്നും എൻഫോഴ്‌സ്‌മെന്റ് കോടതിയെ അറിയിച്ചു.

കളളക്കടത്ത് വരുമാനം കൂടുതൽ വരുന്നത് കൊണ്ടാണ് മൂന്നാമത്തെ ലോക്കർ തുറക്കാൻ ശിവശങ്കർ പദ്ധതിയിട്ടത്. നയതന്ത്രബാഗ് പരിശോധനയില്ലാതെ വിട്ട് കിട്ടാൻ മുതിർന്ന കസ്റ്റംസ് ഓഫീസറെ വിളിച്ചതായി ശിവശങ്കർ സമ്മതിച്ചിട്ടുണ്ടെന്നും കഴിഞ്ഞ മാസം 15നാണ് ഇതു സംബന്ധിച്ചുളള മൊഴി അദ്ദേഹം നൽകിയതെന്നും എൻഫോഴ്‌സ്‌മെന്റ് വ്യക്തമാക്കി.

അതേസമയം എൻഫോഴ്സ്‌മെന്റ് കസ്റ്റഡിയിലുളള ശിവശങ്കറെ ഇന്ന് കോടതിയിൽ ഹാജരാക്കും. കസ്റ്റഡി കാലാവധി തീരുന്നതിനാൽ റിമാൻഡ് ചെയ്യണമെന്ന് എൻഫോഴ്‌സ്‌മെന്റ് കോടതിയോട് ആവശ്യപ്പെടും. ശിവശങ്കറിന്റെ ജാമ്യാപേക്ഷയും കോടതി പരിഗണിക്കുന്നുണ്ട്.