തിരുവനന്തപുരം : സ്വർണ കള്ളക്കടത്ത് കേസിൽ എൻ ഐ എ അടക്കമുള്ള കേന്ദ്ര ഏജൻസികളെ കത്തയച്ച് ക്ഷണിച്ചപ്പോഴും നിരവധി കേസുകളിൽ സി ബി ഐയുടെ ചൂട് അറിഞ്ഞ സി പി എം, ലൈഫിൽ സി ബി ഐയെ തുടക്കം മുതൽ എതിർക്കുകയാണ് ചെയ്തത്. ഇതിനായി സി ബി ഐ എത്തും മുൻപേ അവസാന മണിക്കൂറിൽ വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ച് ഇടപാടുകൾ സംബന്ധിച്ച ഫയലുകൾ നൽകിയും കോടതിയിൽ നിന്നും സി ബി ഐയെ കയ്യകലത്ത് നിർത്തുന്ന ഇടക്കാല സ്റ്റേ സമ്പാദിച്ചും സർക്കാർ മുന്നേറുകയും ചെയ്തു. എന്നാൽ സി ബി ഐയെക്കാളും കരുത്തരാണ് ഇ ഡി എന്ന സത്യം കുറച്ച് വൈകിയാണ് പാർട്ടിക്കും സർക്കാരിനും മനസിലായിരിക്കുന്നത്.
കെഫോൺ, ഇ മൊബിലിറ്റി, ടോറസ് ഡൗൺടൗൺ, സ്മാർട്ട്സിറ്റി വികസനം എന്നീ പദ്ധതികളുടെ രേഖകൾ ഇ.ഡി ആവശ്യപ്പെട്ടപ്പോൾ, തടയിടുന്നതിനായി നിയമസഭാ പ്രിവിലേജ് ആൻഡ് എത്തിക്സ് കമ്മിറ്റി ഉദ്യോഗസ്ഥരോട് വിശദീകരണം തേടി. ഇതു ഇ.ഡി അധികാരപരിധി മറികടന്നെന്നാരോപിച്ച് പ്രത്യക്ഷ സമരത്തിന് സി.പി.എം തയ്യാറെടുക്കുകയുമാണ്. സി ബി ഐയോടുള്ള സമീപനം ഇഡിയ്‌ക്കെതിരെയും ചാനൽ ചർച്ചകളിൽ ഉയർത്തുകയാണ് ഇടത് നേതാക്കളിപ്പോൾ.
സി ബി ഐയ്ക്ക് ഇഡി വഴിയൊരുക്കും
ലൈഫ് മിഷനിലടക്കം കോടതിയുടെ താത്കാലിക സ്‌റ്റേ സർക്കാരിലേക്കെത്താൻ സി ബി ഐയെ തടയുന്നുണ്ടെങ്കിലും ഇ ഡിയുടെ അന്വേഷണത്തിലെ കണ്ടെത്തലുകൾ സി ബി ഐയ്ക്ക് പ്രയോജനകരമാകും. സ്വപ്നയെയും ശിവശങ്കറിനെയും എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തിൽ സർക്കാർ പദ്ധതികളിലെ കൂടുതൽ ക്രമക്കേടുകളുടെ തെളിവുകൾ മുദ്രവച്ച കവറിൽ കോടതിയിൽ സമർപ്പിക്കുന്നതോടെ, ഇ.ഡി ആവശ്യപ്പെട്ട രേഖകൾ നൽകാതിരിക്കാൻ സർക്കാരിനാവില്ല. അഴിമതിക്കേസുകൾ കോടതി സി.ബി.ഐക്ക് കൈമാറാനുമിടയുണ്ട്. വടക്കാഞ്ചേരിയിലേതു പോലെ, വിദേശസഹായത്തോടെ നിരവധി ഫ്ളാറ്റ് സമുച്ചയമുണ്ടാക്കാൻ ശിവശങ്കറും സ്വപ്നയും പദ്ധതിയിട്ടെന്നും കണ്ടെത്തിയിട്ടുണ്ട്. സർക്കാർ പദ്ധതികളിലെ കള്ളപ്പണ, ബിനാമി, കോഴയിടപാടുകളെ കുറിച്ചാണ് ഇ.ഡി കോടതിയെ അറിയിച്ചത്.
ഇ ഡി ചോദിച്ചാൽ രേഖകൾ നൽകേണ്ടത് ചീഫ്‌സെക്രട്ടറി
സർക്കാർ നയങ്ങളെക്കുറിച്ചല്ല, പദ്ധതികളിലെ അനധികൃത ഇടപാടുകളെക്കുറിച്ചാണ് അന്വേഷണമെന്ന് ഇ.ഡി വ്യക്തമാക്കുന്നു. നിരവധി ബിനാമി കരാറുകളുണ്ടായി. ഇത് തെളിയിക്കാനാണ് രേഖകൾ ആവശ്യപ്പെട്ടത്. പ്രിവൻഷൻ ഒഫ് മണി ലോണ്ടറിംഗ് ആക്ട് പ്രകാരം കള്ളപ്പണ, ബിനാമി ഇടപാടുകൾ അന്വേഷിക്കാൻ വിപുലമായ അധികാരമാണ് ഇ.ഡിക്കുള്ളത്. ഇ.ഡി ആവശ്യപ്പെടുന്ന രേഖകൾ നൽകാതിരിക്കാൻ ചീഫ്‌സെക്രട്ടറിക്കാവില്ല.
കൊച്ചി സ്മാർട്ട്സിറ്റി വികസനത്തിന് യു.എ.ഇയിലെ കമ്പനികളുമായുള്ള 4000 കോടിയുടെ ഇടപാടുകൾക്ക് സ്വപ്നാസുരേഷിനെ നിയോഗിച്ചതായി ശിവശങ്കറും, ഇടപെടലുകൾ എന്തൊക്കെയാണെന്ന് സ്വപ്നയും വെളിപ്പെടുത്തിയിട്ടുണ്ട്. കെഫോണിൽ ടെൻഡർ തുകയെക്കാൾ 49% കൂട്ടിയാണ് കരാർ നൽകിയത്. 1028 കോടിയായിരുന്നു ടെൻഡർ തുകയെങ്കിൽ മന്ത്രിസഭാതീരുമാനം കാക്കാതെ ശിവശങ്കർ ഇടപെട്ട് 1531കോടിക്ക് കരാർനൽകി. ഒരു പദ്ധതിയിൽ 30 കോടി കോഴ ദുബായിൽ കൈമാറിയതായും വിവരം കിട്ടി. ടെക്‌നോപാർക്കിൽ അമേരിക്കയിലെ ടോറസ് ഇൻവെസ്റ്റ്‌മെന്റ് ഹോൾഡിംഗ്സും എംബസിഗ്രൂപ്പും ചേർന്നുള്ള ഐ.ടി, അടിസ്ഥാനസൗകര്യ പദ്ധതിയിലും വൻ ക്രമക്കേട് നടന്നിട്ടുണ്ട്.
ശിവശങ്കറിലൂടെ സർക്കാരിലേക്ക്