തിരുവനന്തപുരം: ദീപാവലി ദിവസം സംസ്ഥാനത്ത് പടക്കംപൊട്ടിക്കാൻ രണ്ടുമണിക്കൂർ മാത്രം അനുമതി. രാത്രി എട്ടുമുതൽ പത്തുവരെ മാത്രമാണ് അനുമതി നൽകിയിട്ടുളളത്. ഹരിത പടക്കങ്ങൾ മാത്രമേ വിൽക്കാനും ഉപയോഗിക്കാനും പാടുളളൂ എന്നും ആഭ്യന്തരവകുപ്പ് പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു. ദേശീയ ഹരിത ട്രൈബ്യൂണലിന്റെയും സംസ്ഥാന മലിനീകരണ നിയന്ത്രണബോർഡിന്റെയും നിർദ്ദേശങ്ങൾ കണക്കിലെടുത്താണ് ആഭ്യന്തരവകുപ്പിന്റെ ഉത്തരവ്.
ക്രിസ്തുമസിന്റെയും പുതുവർഷത്തിന്റെയും തലേദിവസം രാത്രി 11.55 മുതൽ 12.30വരെ മാത്രമാണ് പടക്കംപൊട്ടിക്കാൻ അനുമതി നൽകിയിട്ടുളളത്. ഉത്തരവ് കർശനമായി പാലിക്കാനാണ് ബന്ധപ്പെട്ടവർക്ക് നൽകിയിരിക്കുന്ന നിർദ്ദേശം.
ബേരിയം നൈട്രേറ്റ് ഇല്ലാതെ നിർമ്മിക്കുന്നവയാണ് ഹരിത പടക്കങ്ങൾ. ശാസ്ത്ര സാങ്കേതിക മന്ത്രാലയത്തിന്റെ നേതൃത്വത്തിലാണ് ഇത്തരം പടക്കങ്ങൾ വികിസിപ്പിച്ചെടുത്തത്. സാധാരണ പടക്കങ്ങളെക്കാൾ ഇവയുടെ വായുമലിനീകരണത്തോത് മുപ്പതുശതമാനം കുറവാണ്. ജനപ്രിയ ഐറ്റങ്ങളിൽ ഇവ ലഭ്യമാണുതാനും.
കൊവിഡിന്റെയും വായുമലിനീകരണത്തിന്റെയും പശ്ചാത്തലത്തിൽ പടക്കംപൊട്ടിക്കുന്നതിന് ഡൽഹി, രാജസ്ഥാൻ, ഒഡീഷ സംസ്ഥാനങ്ങൾ പൂർണ നിരോധനം ഏർപ്പെടുത്തിയിരുന്നു. ദീപാവലിക്ക് പടക്കംപൊട്ടിക്കുന്നത് പൂർണമായി നിരോധിക്കാൻ തീരുമാനിച്ച കർണാടകം കഴിഞ്ഞദിവസം ഇതിൽ അല്പം ഇളവുവരുത്തി ഹരിത പടക്കങ്ങൾ ഉപയോഗിക്കാൻ അനുമതി നൽകി. പടക്കം പൊട്ടിക്കുന്നത് ഒഴിവാക്കണമെന്ന് മഹാരാഷ്ട്രാ സർക്കാരും ജനങ്ങളാേട് അഭ്യർത്ഥിച്ചിട്ടുണ്ട്.