കൊച്ചി : കേരള രാഷ്ട്രീയത്തിൽ പുതിയ പാർട്ടി പ്രഖ്യാപനവുമായി നടൻ ദേവൻ. നവകേരള പീപ്പിൾസ് പാർട്ടി എന്ന പേരിലാണ് പ്രശസ്ത സിനിമാ താരം ഇനി രാഷ്ട്രീയ പ്രവർത്തനം നടത്തുക. സംസ്ഥാനത്ത് ഇപ്പോൾ നിലനിൽക്കുന്ന രാഷ്ട്രീയ ജീർണതയാണ് പുതിയ പാർട്ടി രൂപീകരിക്കുവാൻ തന്നെ പ്രേരിപ്പിച്ചത്. പാർട്ടി നയങ്ങൾ വിശദീകരിക്കുവാനായി വിളിച്ചു ചേർത്ത യോഗത്തിൽ ഇടതു സർക്കാരിനെ രൂക്ഷമായി വിമർശിച്ച അദ്ദേഹം ബിജെപി നേതൃത്വം താനുമായി ചർച്ച നടത്തിയെന്നും തുറന്ന് പറഞ്ഞു.
മുഖ്യമന്ത്രി പിണറായി വിജയന്റെ സ്വർണ്ണക്കടത്ത് അടക്കമുള്ള വിഷയങ്ങളിലെ നിലപാട് മലയാളിയും അഭിമാനത്തിന് ക്ഷതമേൽപ്പിച്ചുവെന്ന് ദേവൻ അഭിപ്രായപ്പെട്ടു. അധികാരമേറ്റപ്പോൾ ഇടത് സർക്കാരിൽ ജനങ്ങൾക്ക് ഏറെ പ്രതീക്ഷയുണ്ടായിരുന്നു. എന്നാൽ ആദ്യ രണ്ടു വർഷത്തിനുള്ളിൽ ആ വിശ്വാസം തകർന്നിരിക്കുന്നു. ശബരിമല വിഷയത്തോടെയാണ് ജനങ്ങൾക്ക് അത് മനസ്സിലായിലായത്. പിണറായി കേരളത്തിലെ അവസാനത്തെ കമ്യൂണിസ്റ്റ് മുഖ്യമന്ത്രിയായിരിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
വരുന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ തന്റെ പാർട്ടി മത്സരിക്കുന്നില്ലെന്നും, അതിനാൽ സമാന ചിന്തകൾ പങ്കുവയ്ക്കുന്നവർക്ക് പിന്തുണ കൊടുക്കും. അതേസമയം ബി ജെ പി നേതൃത്വം ചർച്ച നടത്തിയെങ്കിലും തന്റെ വ്യക്തിത്വം ആർക്കും അടിയറവെയ്ക്കാൻ തയാറല്ലാത്തതിനാൽ ബി ജെ പിയിൽ ചേരില്ലെന്നും ദേവൻ പറഞ്ഞു. സിനിമാ താരസംഘടനയായ അമ്മയ്‌ക്കെതിരെയും ദേവൻ നിലപാടെടുത്തിട്ടുണ്ട്. നടി ആക്രമിക്കപ്പെട്ട കേസിൽ അമ്മയുടെ നിലപാട് ശരിയല്ല, തിരുത്തലുകൾ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.