ന്യൂഡൽഹി: ദക്ഷിണപൂർവ്വേഷ്യൻ രാജ്യമായ ഫിലിപ്പൈൻസുമായി ആയുധ കരാറിന് ഇന്ത്യ. അടുത്ത വർഷം പ്രധാനമന്ത്രി നരേന്ദ്രമോദിയും ഫിലിപ്പൈൻസ് പ്രസിഡന്റ് റോഡ്രിഗോ ഡ്യുടേർട്ടും തമ്മിൽ ഇത് സംബന്ധിച്ച് കരാറിൽ ഒപ്പുവയ്‌ക്കും. ഇന്ത്യ-റഷ്യ സംയുക്തമായി നിർമ്മിച്ച ബ്രഹ്‌മോസ് മിസൈലാണ് ഫിലിപ്പൈൻസിന് നൽകുക. ഇതോടെ ഇന്ത്യൻ ആയുധങ്ങൾ വാങ്ങുന്ന ആദ്യ ദക്ഷിണപൂർവേഷ്യൻ രാജ്യമായി ഫിലപ്പൈൻസ് മാറും.
കരാർ സംബന്ധിച്ച അന്തിമമായ തയ്യാറെടുപ്പുകൾക്ക് ബ്രഹ്‌മോസിൽ നിന്നും ഒരു സംഘം ഡിസംബർ മാസത്തിൽ മനില സന്ദർശിക്കും. കരാർ ഒപ്പിടുന്ന അന്തിമ തീയതി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഫെബ്രുവരിയിൽ കൂടിക്കാഴ്‌ച നടക്കാനാണ് സാദ്ധ്യത. മരുന്നുകളുടെ വിതരണവും വിമാന റൂട്ടുകളെ സംബന്ധിച്ചുളള കരാറുകളും ഇതിനൊപ്പം ഒപ്പുവയ്‌ക്കുമെന്ന് കരുതുന്നു.
പ്രതിരോധ സഹകരണവുമായി ബന്ധപ്പെട്ട ഒരു കരാർ ഒപ്പിടാനാണ് ഇരു രാജ്യങ്ങളും തമ്മിൽ നേരത്തെ തീരുമാനിച്ചിരുന്നത്. ഇതിലാണ് ബ്രഹ്‌മോസ് മിസൈലുകൾ കൈമാറാൻ തീരുമാനിച്ചത്. എന്നാൽ പിന്നീട് തീരുമാനം നീണ്ടുപോയി. ബ്രഹ്‌മോസ് മറ്റ് രാജ്യങ്ങളിലേക്ക് നൽകാൻ തീരുമാനിച്ചതായി ബ്രഹ്‌മോസിന്റെ റഷ്യ വിഭാഗം മേധാവി റോമൻ ബബുഷ്‌കിൻ മുൻപ് അറിയിച്ചിരുന്നു. ഇതിന്റെ തുടക്കമാകും ഫിലിപ്പൈൻസുമായുളള കരാർ.
അഞ്ഞൂറ് കിലോമീറ്റർ ദൂരപരിധിയുളള മിസൈൽ സ്വന്തമാകുന്നതോടെ കഴിഞ്ഞ വർഷം മാത്രം സ്ഥാപിച്ച ഫിലിപ്പൈൻസ് സൈന്യത്തിന്റെ മിസൈൽ വിക്ഷേപണ വിഭാഗത്തിൽ അത് കരുത്തേകും.
ഫിലിപ്പൈൻസുമായി മാത്രമല്ല തായ്‌ലാന്റ്, ഇന്തോനേഷ്യ,വിയറ്റ്നാം എന്നിങ്ങനെ മേഖലയിലെ വിവിധ രാജ്യങ്ങളുമായി ബന്ധപ്പെട്ട് ഇന്ത്യ പ്രതിരോധ കരാറിൽ ചർച്ചകൾ നടത്തി വരികയാണ്. 2018ൽ ഇന്തോനേഷ്യയിൽ യുദ്ധകപ്പലുകളിൽ ബ്രഹ്‌മോസ് മിസൈൽ സംവിധാനം സ്ഥാപിക്കുന്നതിനായി ബ്രഹ്‌മോസ് സംഘം പരിശോധന നടത്തിയിരുന്നു. 2017ൽ മോദിയുടെ ഫിലിപ്പൈൻസ് സന്ദർശനത്തിലാണ് ഇരുരാജ്യങ്ങളും പ്രതിരോധ സഹകരണത്തിന് ആദ്യമായി കരാർ ഒപ്പുവച്ചത്.