കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിൽ മാപ്പുസാക്ഷിയായ വിപിൻലാലിനെ ഭീഷണിപ്പെടുത്തിയതിനു പിന്നിൽ കെ.ബി. ഗണേശ് കുമാർ എം.എൽ.എയുടെ പി.എ ആയ പ്രദീപ് കുമാറാണെന്ന് അന്വേഷണ സംഘം തിരിച്ചറിഞ്ഞു. മൊബൈൽ ഫോൺ രേഖകളുടെയും സി.സി. ടി.വി ദൃശ്യങ്ങളുടെയും അടിസ്ഥാനത്തിൽ ബേക്കൽ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെക്കുറിച്ച് സൂചന ലഭിച്ചത്. കാസർകോട്ടുള്ള ഒരു ജുവലറിയിലെത്തി പ്രദീപ് കുമാർ വിപിൻലാലിനെ ഭീഷണിപ്പെടുത്തുന്ന ദൃശ്യങ്ങൾ ഫേസ്ബുക്കിലൂടെ കോൺഗ്രസ് നേതാവ് ജ്യോതികുമാർ ചാമക്കാല പുറത്തുവിട്ടു. 2020 ജനുവരി 24നാണ് പ്രദീപ് കാസർകോട്ടെ ജ്വല്ലറിയിൽ എത്തിയത്. മാപ്പുസാക്ഷിയെക്കൊണ്ട് മൊഴിമാറ്റിക്കാൻ എന്താണ് ഗണേഷ്‌കുമാറെന്ന ഇടത് എം എൽ എയുടെ താൽപര്യമെന്നും അദ്ദേഹം ചോദിക്കുന്നു.
മറ്റൊരു കേസുമായി ബന്ധപ്പെട്ട് ജയിലിലായിരുന്ന കോട്ടിക്കുളം സ്വദേശി വിപിൻലാൽ സഹ തടവുകാരനായിരുന്ന, നടിയെ ആക്രമിച്ച കേസിലെ പ്രതിയായ പൾസർ സുനിയുടെ നിർദ്ദേശപ്രകാരം ഇതേ കേസിലെ മറ്റൊരു പ്രതിയായ നടൻ ദിലീപിന് കത്തെഴുതിയിരുന്നു. ഇത് സംബന്ധിച്ച് വിപിൻലാൽ കോടതിയിൽ നൽകിയ മൊഴി മാറ്റിപ്പറയണമെന്ന് ആവശ്യപ്പെട്ട് നിരന്തരം വധഭീഷണിമുഴക്കുന്നുവെന്നാണ് പൊലീസിൽ നൽകിയിരുന്ന പരാതി. ഒരു മാസം മുമ്പാണ് പരാതി നൽകിയത്.
പരാതി നൽകുന്നതിന് ഒരാഴ്ചമുമ്പാണ് കത്തുകളിലൂടെയും ഫോണിലൂടെയും നേരിട്ടും ഭീഷണിപ്പെടുത്തിയത്. നേരത്തെയുണ്ടായിരുന്ന കേസിൽ ജാമ്യത്തിലിറങ്ങിയ വിപിൻലാൽ ചങ്ങാനാശ്ശേരിയിലെ ഒരു ബന്ധുവിന്റെ ഷോപ്പിൽ ജോലിചെയ്യുകയായിരുന്നു. ഭീഷണി തുടർന്നതോടെ ബേക്കൽ കോട്ടിക്കുളത്തെ അമ്മയുടെ വീട്ടിൽ എത്തിയ വിപിൻലാൽ ഭീഷണിക്കാരെ ഭയന്ന് ഒളിവിൽ കഴിയും പോലെയാണ് ജീവിക്കുന്നത്. ബേക്കൽ എസ് ഐ ജോൺ, സിവിൽ പൊലീസ് ഓഫീസർമാരായ കുഞ്ഞികൃഷ്ണൻ, ദിലീഷ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
നടിയെ ആക്രമിച്ച കേസിൽ മാപ്പുസാക്ഷിയെ സ്വാധീനിക്കാൻ ശ്രമിച്ചത് കെ.ബി.ഗണേഷ് കുമാർ എം.എൽ.എയുടെ പി.എ പ്രദീപ് എന്ന് വ്യക്തം.
മാപ്പുസാക്ഷിയായ ബേക്കൽ സ്വദേശി വിപിൻലാലിന്റെ ബന്ധുവിനെ കാണാൻ പ്രദീപ് എത്തുന്ന ദൃശ്യങ്ങൾ ആണിത്.
ദൃശ്യങ്ങളിൽ ഉള്ളത് പ്രദീപ് കോട്ടത്തല.
2020 ജനുവരി 24നാണ് പ്രദീപ് കാസർകോട്ടെ സ്വകാര്യ ജ്വല്ലറിയിൽ എത്തിയത്.
സ്ത്രീ സുരക്ഷയുടെ വക്താക്കൾ മറുപടി പറയണം . എന്താണ് ഗണേഷ് കുമാറെന്ന ഇടത് എംഎൽഎയുടെ താൽപര്യം