പട്ന: തിരഞ്ഞെടുപ്പ് റാലിയ്ക്കിടെ ഇതു തന്റെ അവസാന തിരഞ്ഞെടുപ്പ് ആയിരിക്കുമെന്ന പ്രസ്താവനയിൽ വിശദീകരണവുമായി ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ. തന്റെ വാക്കുകൾ തെറ്റിദ്ധരിക്കപ്പെട്ടുവെന്ന് അദ്ദേഹം പറഞ്ഞു. നിയമസഭ തിരഞ്ഞെടുപ്പ് ഫലത്തിന് ശേഷം ആദ്യമായി മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു നിതീഷ് കുമാർ.
'ഞാൻ പറഞ്ഞത് നിങ്ങൾ തെറ്റായിട്ടാണ് മനസിലാക്കിയത്. എല്ലാ തിരഞ്ഞെടുപ്പിലും അവസാന റാലികളിൽ ഞാനത് പറയാറുണ്ട്. അവസാനം നന്നായാൽ എല്ലാം നന്നായെന്ന്. അവസാന തിരഞ്ഞെടുപ്പ് എന്ന വാചകത്തിന് മുമ്പും ശേഷവും ഞാൻ എന്താണ് പറഞ്ഞതെന്നും കേട്ടാൽ നിങ്ങൾക്ക് കാര്യം മനസിലാകും. നിങ്ങൾ അങ്ങനെ ചെയ്തിരുന്നെങ്കിൽ എന്റെ വാക്കുകൾ തെറ്റിദ്ധരിക്കപ്പെടുമായിരുന്നില്ല.' നിതീഷ് കുമാർ പറഞ്ഞു.
കഴിഞ്ഞ 15 വർഷമായി ബീഹാർ മുഖ്യമന്ത്രിയാണ് നിതീഷ് കുമാർ. ബീഹാർ നിയമസഭാ തിരഞ്ഞെടുപ്പിന്റെ മൂന്നാംഘട്ട വോട്ടെടുപ്പിനുള്ള പ്രചാരണം അവസാനിച്ച ദിവസം പുർണിയിൽ നടന്ന റാലിയിലായിരുന്നു നിതീഷ് കുമാറിന്റെ 'അവസാന തിരഞ്ഞെടുപ്പ്' പ്രസ്താവന.നിതീഷിന്റെ പ്രസ്താവന വരാൻ പോകുന്ന തിരഞ്ഞെടുപ്പ് പരാജയം മുൻകൂട്ടി കണ്ടാണെന്നായിരുന്നു എതിരാളികളുടെ പ്രചാരണം.
എന്നാൽ നിതീഷ് കുമാറിന്റെ പ്രസ്താവന അഭ്യൂഹങ്ങൾക്ക് വഴിതെളിച്ചതോടെ പാർട്ടി പ്രവർത്തകർ വിശദീകരണവുമായി രംഗത്തെത്തിയിരുന്നു. ഈ തിരഞ്ഞെടുപ്പിലെ അവസാന യോഗമെന്നാണ് മുഖ്യമന്ത്രി ഉദ്ദേശിച്ചതെന്ന് അവർ വ്യക്തമാക്കിയിരുന്നു.