peter-sutcliffe

ലണ്ടൻ : കുപ്രസിദ്ധ ബ്രിട്ടീഷ് സീരിയൽ കില്ലർ പീറ്റർ സറ്റ്ക്ലിഫ് കൊവിഡ് ബാധിച്ച് മരിച്ചു. 74 വയസായിരുന്നു. ' യോക്ക്‌ഷെയർ റിപ്പർ ' എന്ന അപരനാമത്തിൽ അറിയപ്പെട്ടിരുന്ന ഇയാൾ 13 സ്ത്രീകളെ കൊലപ്പെടുത്തിയതിനും 7 സ്ത്രീകളെ കൊല്ലാൻ ശ്രമിച്ചതിനും 1981ലാണ് പിടിയിലായത്. 1975 മുതൽ 1980 വരെ വടക്കൻ ഇംഗ്ലണ്ടിലായിരുന്നു ഇയാൾ കൊലപാതക പരമ്പരകൾ നടത്തിയത്.

ഈ കേസുകളിലെല്ലാമായി 20 ജീവപര്യന്തങ്ങൾ അനുഭവിക്കുകയായിരുന്നു ഇയാൾ. നിരവധി ആരോഗ്യപ്രശ്‌നങ്ങൾ അലട്ടിയിരുന്ന സറ്റ്ക്ലിഫിന്റെ അന്ത്യം ആശുപത്രിയിൽ വച്ചായിരുന്നു. 2016ൽ ഫ്രാൻക്‌ലാൻഡിലെ ജയിലിലേക്ക് മാറ്റുന്നതിന് മുമ്പ് സറ്റ്ക്ലിഫ് ഏറെ നാൾ ബ്രാഡ്മൂറിലെ അതീവ സുരക്ഷയുള്ള മാനസികാരോഗ്യ കേന്ദ്രത്തിൽ കഴിഞ്ഞിരുന്നു.

ലൈംഗിക തൊഴിലാളികളായ സ്ത്രീകളായിരുന്നു ഇയാളുടെ ഇരകൾ. ലൈംഗിക തൊഴിലാളികളെ കൊല്ലാൻ ദൈവം തന്നെ ഭൂമിയിലേക്ക് അയച്ചുവെന്നാണ് സറ്റ്ക്ലിഫ് വിചാരണയ്ക്കിടെ കോടതിയിൽ പറഞ്ഞത്. വെസ്റ്റ് യോക്‌ഷെയറിൽ 1946 ജൂണിലാണ് സറ്റ്ക്ലിഫ് ജനിച്ചത്. ട്രക്ക് ഡ്രൈവറായും ശവക്കുഴികൾ കുഴിക്കുന്നയാളായും ഇയാൾ ജോലി ചെയ്തിട്ടുണ്ട്.

1975 ഒക്ടോബറിലാണ് ഇയാൾ ആദ്യത്തെ കൊലപാതകം ചെയ്തത്. സോണിയ എന്ന സ്ത്രീയുമായി സറ്റ്ക്ലിഫിന്റെ വിവാഹം കഴിഞ്ഞ് ഒരു വർഷം തികയുന്നതിന് മുന്നേയായിരുന്നു ഇത്. 28കാരിയായ വിൽമ മക്‌കാൻ ആയിരുന്നു ഇയാളുടെ ഇര. ചുറ്റിക കൊണ്ട് തലക്കടിച്ചും കുത്തിയുമാണ് വിൽമയെ കൊലപ്പെടുത്തിയത്.

തുടർന്നുള്ള അഞ്ച് വർഷങ്ങൾക്കിടെ 16 വയസുള്ള പെൺകുട്ടിയെ ഉൾപ്പെടെ സമാനരീതിയിൽ ഇയാൾ നിഷ്ഠൂരം കൊലപ്പെടുത്തി. 42 വയസുള്ള സ്ത്രീയായിരുന്നു സറ്റ്ക്ലിഫിന്റെ ഇരകളിൽ ഏറ്റവും പ്രായം കൂടിയത്. ഏറെ നാൾ തെളിവുകളുടെ അഭാവത്തിൽ അന്വേഷണ ഉദ്യോഗസ്ഥരുടെ കണ്ണ് വെട്ടിച്ച് ഇയാൾ കുറ്റകൃത്യങ്ങൾ നടത്തുകയായിരുന്നു.

കൊലപാതകങ്ങൾ തുടർക്കഥയായതോടെ രാത്രി വീട് വിട്ട് പുറത്തിറങ്ങരുതെന്ന് പൊലീസ് സ്ത്രീകൾക്ക് മുന്നറിയിപ്പ് വരെ നൽകിയിരുന്നു. ഒടുവിൽ 1981 ജനുവരിയിൽ പൊലീസ് ഇയാളെ പിടികൂടുകയായിരുന്നു. ചുറ്റിക, സ്ക്രൂഡ്രൈവർ, കത്തി എന്നിവ ഉപയോഗിച്ചായിരുന്നു സറ്റ്ക്ലിഫ് കൊലപാതകങ്ങൾ നടത്തിയതിരുന്നത്.