ഉത്തരാഖണ്ഡ്: മുഖ്യമന്ത്രി ത്രിവേന്ദ്ര സിംഗ് റാവത്ത് ജനവിരുദ്ധനാണെന്നാരോപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതിയ ബി.ജെ.പി നേതാവും മുൻ മന്ത്രിയുമായ ലഖിറാം ജോഷിയെ പാർട്ടിയിൽ നിന്ന് സസ്‌പെൻഡ് ചെയ്തു.
'അച്ചടക്കം പരമപ്രധാനമാണ്. അതിൽ വിട്ടുവീഴ്ച ചെയ്യാൻ ആരെയും അനുവദിക്കില്ല. ജോഷിയെ പാർട്ടിയിൽ നിന്ന് സസ്‌പെൻഡ് ചെയ്തു. നോട്ടീസിന് മറുപടി നൽകാൻ അദ്ദേഹത്തിന് ഏഴു ദിവസത്തെ സമയം നൽകിയതായും' സംസ്ഥാന ബി.ജെ.പി പ്രസിഡന്റ് ബൻസിധർ ഭഗത് പറഞ്ഞു.
ഒരാഴ്ചക്കകം മറുപടി നൽകാതിരിക്കുകയോ മറുപടി തൃപ്തികരമല്ലാതാരിക്കുകയോ ചെയ്താൽ പാർട്ടിയിൽ നിന്ന് പുറത്താക്കുമെന്ന് ഭഗത് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെന്നും വൈസ് പ്രസിഡന്‍റ് ദേവേന്ദ്ര ഭാസിൻ പറഞ്ഞു.
റാവത്തിനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് ഉടൻ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ജോഷി പ്രധാനമന്ത്രി മോദിക്ക് രേഖാമൂലം പരാതി നൽകിയിരുന്നു.
ലഖിറാമിനെ സസ്പെൻഡ് ചെയ്തതിന് പിന്നാലെ പാർടി സംസ്ഥാന ഘടകത്തിനെതിരെ വൻ പ്രതിഷേധമാണ് ഉയരുന്നത്. നിരവധി പേർ നടപടിയെ അനുകൂലിച്ചും പ്രതികൂലിച്ചും രംഗത്ത് എത്തിയിട്ടുണ്ട്.