തിരുവനന്തപുരം: ലൈഫ് മിഷൻ ഇടപാടിൽ ക്രമക്കേട് നടന്നിട്ടുണ്ടെന്ന് വ്യക്തമാക്കി എൻഫോഴ്‌സ്‌മെന്റ്. നിയമസഭയുടെ അവകാശങ്ങൾ ലംഘിച്ചിട്ടില്ലെന്നും അന്വേഷണത്തിനായി ഫയലുകൾ വിളിച്ച് വരുത്താനുളള അധികാരമുണ്ടെന്നും എൻഫോഴ്‌സ്‌മെന്റ് വ്യക്തമാക്കി. ലൈഫ് മിഷൻ കേസിൽ സർക്കാർ ഫയലുകൾ വിളിച്ചുവരുത്തിയ സംഭവത്തിൽ നിയമസഭാ സെക്രട്ടറി അയച്ച കത്തിലാണ് എൻഫോഴ്‌സ്‌മെന്റ് മറുപടി.
ലൈഫ് പദ്ധതിയിലെ ഫയലുകൾ ആവശ്യപ്പെട്ട കേന്ദ്ര അന്വേഷണ ഏജൻസിയായ എൻഫോഴ്സ്‌മെന്റ് ഡയറക്‌ടറേറ്റിന് കേരളാ നിയമസഭാ എത്തിക്‌സ് ആന്റ് പ്രിവിലേജ് കമ്മിറ്റി നോട്ടീസ് നൽകിയിരുന്നു. ജെയിംസ് മാത്യു എം എൽ എയുടെ പരാതിയിലാണ് വിഷയത്തിൽ എൻഫോഴ്‌സ്‌മെന്റിനോട് നിയമസഭാ സമിതി വിശദീകരണം തേടിയത്.
ലൈഫ് പദ്ധതിയുമായി ബന്ധപ്പെട്ട മുഴുവൻ രേഖകളും ആവശ്യപ്പെട്ട അന്വേഷണ ഏജൻസിയുടെ നീക്കം അവകാശ ലംഘനമാണെന്നായിരുന്നു ജെയിംസ് മാത്യുവിന്റെ പരാതി. ലൈഫ് പദ്ധതിയിലെ ഇ ഡി ഇടപെടൽ മൂലം പദ്ധതി സ്‌തംഭനാവസ്ഥയിലാണെന്നും ജെയിംസ് മാത്യു നൽകിയ പരാതിയിൽ പറഞ്ഞിരുന്നു.