മുംബയ്: മഹാരാഷ്ട്രയിൽ തിങ്കളാഴ്ച മുതൽ ആരാധനാലയങ്ങളിൽ പ്രവേശനം അനുവദിക്കുമെന്ന് സംസ്ഥാന സർക്കാർ. പാലിക്കേണ്ട കൊവിഡ് സുരക്ഷാ മുൻകരുതലുകൾ ഉടൻ പ്രസിദ്ധപ്പെടുത്തുമെന്നും സർക്കാർ അറിയിച്ചു.
കൊവിഡിന്റെ പശ്ചാത്തലത്തിൽ മാർച്ച് മുതൽ മഹാരാഷ്ട്രയിൽ ആരാധനാലയങ്ങൾ അടഞ്ഞുകിടക്കുകയാണ്. എന്നാൽ ആരാധനാലയങ്ങൾ തുറക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷമായ ബി.ജെ.പി രംഗത്തെത്തിയിരുന്നു. ഈ ആവശ്യം ഉന്നയിച്ച് പ്രചരണവും നടത്തി. ഗവർണർ ഭഗത് സിംഗ് കോഷിയാരിയും പ്രതിപക്ഷത്തിന്റെ ആവശ്യത്തിന് അനുകൂലമായ നിലപാട് സ്വീകരിച്ചിരുന്നു.
ആരാധാനാലയങ്ങൾ ഉടൻ തുറക്കുമെന്ന് ഉദ്ധവ് താക്കറെ കഴിഞ്ഞയാഴ്ച പറഞ്ഞിരുന്നു. കൂടാതെ, ദീപാവലിക്ക് ശേഷം സ്‌കൂളുകൾ (9-12 ക്ലാസ്സുകൾ) തുറക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.