stock

 മുഹൂർത്ത വ്യാപാരത്തിൽ പുതിയ ഉയരത്തിൽ ഓഹരി സൂചികകൾ

കൊച്ചി: സംവത് - 2077 ഐശ്വര്യ വർഷത്തിന് തുടക്കമിട്ട് ഇന്നലെ വൈകിട്ട് 6.15 മുതൽ ഒരുമണിക്കൂർ നേരത്തേക്ക് നടന്ന മുഹൂർത്ത വ്യാപാരത്തിൽ (പ്രത്യേക വ്യാപാര വേള) പുതിയ ഉയരം തൊട്ട് സെൻസെക്‌സും നിഫ്‌റ്റിയും. ഒരുവേള സർവകാല റെക്കാഡുയരമായ 43,831 വരെ സെൻസെക്‌സ് എത്തി; നിഫ്‌റ്റി 12,800 എന്ന നാഴികക്കല്ലും മറികടന്നു.

എന്നാൽ, പിന്നീട് ലാഭമെടുപ്പ് തകൃതിയായതോടെ, സെൻസെക്‌സിന്റെ നേട്ടം 194 പോയിന്റായി കുറഞ്ഞു. മുഹൂർത്ത വ്യാപാരം അവസാനിച്ചപ്പോൾ സെൻസെക്‌സുള്ളത് 43,637ലാണ്. ഇതു റെക്കാഡാണ്. നിഫ്‌റ്റി 60പോയിന്റുയർന്ന് 12,​780ലും വ്യാപാരം അവസാനിപ്പിച്ചു. പുതുതായി ഓഹരി വാങ്ങാനും നിലവിലെ ഓഹരി പങ്കാളിത്തം ഉയർത്താനും മികച്ച മുഹൂർ‌ത്തമെന്ന വിശ്വാസപ്രകാരമാണ് ദീപാവലി നാളിൽ ഓഹരി വിപണി പ്രത്യേക വ്യാപാര സെഷൻ സംഘടിപ്പിക്കുന്നത്.

മുഹൂർത്തത്തിലെ

മുന്നേറ്റക്കാർ

 നിഫ്‌റ്റിയിൽ ഏറ്റവും മികച്ച നേട്ടം ബി.പി.സി.എല്ലിന്.

 സൺ ഫാർമ,​ ടാറ്റാ സ്‌റ്റീൽ,​ ബജാജ് ഫിൻസെർവ്,​ ഭാരതി എയർടെൽ,​ ഇൻഡസ് ഇൻഡ് ബാങ്ക്, ഐ.ടി.സി., എൽ ആൻഡ് ടി എന്നിവ സെൻസെക്‌സിൽ നേട്ടമുണ്ടാക്കിയ പ്രമുഖർ.

 ബി.എസ്.ഇയിലെയും എൻ.എസ്.ഇയിലെയും എല്ലാ വിഭാഗങ്ങളും ഇന്നലെ നേട്ടമുണ്ടാക്കി.

94%

ഡിവീസ് ലാബ്, ഡോ. റെഡ്ഡീസ് ലാബ്, ഇൻഫോസിസ്, സിപ്ള, ജെ.എസ്.ഡബ്ള്യു സ്‌റ്റീൽ എന്നിവയാണ് സംവത് - 2076ൽ ഏറ്റവുമധികം നേട്ടമുണ്ടാക്കിയത്. 94 ശതമാനമാണ് ഡിവീസിന്റെ മുന്നേറ്റം. റെഡ്ഡീസ് 70 ശതമാനം ഉയർന്നു; ഇൻഫോസിസ്, സിപ്ള, ജെ.എസ്.ഡബ്ള്യു സ്‌റ്റീൽ എന്നിവ 60 ശതമാനത്തോളവും.