k-surendran

കോഴിക്കോട്: സംസ്ഥാന സർക്കാരിന്റെ അഴിമതി തുറന്ന് കാണിച്ചതിനാണ് സി.എ.ജിയെ പോലെ ഒരു ഭരണഘടനാ സ്ഥാപനത്തെ തോമസ് ഐസക്ക് അപമാനിക്കാൻ ശ്രമിക്കുന്നതെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ഇടതുസർക്കാരിന്റെ കള്ളകളിക്കെതിരെ ആരും പ്രതികരിക്കാതിരിക്കാൻ ഇത് കമ്മ്യൂണിസ്റ്റ് രാജ്യമല്ലെന്നും സി.എ.ജിക്കെതിരെ ഭീഷണി മുഴക്കുന്ന തോമസ് ഐസക്ക് കേരളം ഇന്ത്യയിലാണെന്ന് ഓർക്കണമെന്നും സുരേന്ദ്രൻ പറഞ്ഞു.

സർക്കാർ പദ്ധതികളുടെ സാമ്പത്തിക ഇടപാടുകൾ പരിശോധിക്കാൻ ഭരണഘടനാ സ്ഥാപനമായ‌ സി.എ.ജിയുണ്ടെന്നും, ഇത് മറികടന്ന്‌ വികസന പദ്ധതികളുടെ ഫയൽ ആവശ്യപ്പെടാനുള്ള അധികാരം ഒരു അന്വേഷണ ഏജൻസിക്കും ഇല്ലെന്നുമാണ് എൻഫോഴ്‌സ്‌മെന്റ് ലൈഫ് മിഷന്റെയടക്കം ഫയലുകൾ ചോദിച്ചപ്പോൾ സർക്കാർ പറഞ്ഞിരുന്നത്. എന്നാൽ ഇപ്പോൾ ധനമന്ത്രി തന്നെ കിഫ്ബി വായ്‌പകൾ അനധികൃതമാണെന്നും ഭരണഘടനാ വിരുദ്ധമാണെന്നുമുള്ള സി.എ.ജിയുടെ കരട് റിപ്പോർട്ട് അട്ടിമറിയാണെന്ന് പറയുന്നത് അപഹാസ്യമാണെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.

സർക്കാരിന്റെ അഴിമതികൾക്കും തട്ടിപ്പുകൾക്കുമെതിരെ ആര് വന്നാലും അത് സർക്കാരിനെതിരെയുള്ള ഗൂഢാലോചനയാക്കുകയാണ്. കേന്ദ്ര ഏജൻസികളുടെ അന്വേഷണത്തിനെതിരെ സമരം ചെയ്യുന്ന പോലെ സി.എ.ജിക്കെതിരെയും സമരം ചെയ്യാൻ സി.പിഎം തയ്യാറാകുമോയെന്നും സുരേന്ദ്രൻ ചോദിച്ചു.

കിഫ്ബിയിൽ ഓഡിറ്റിം​ഗും ടെണ്ടർ നടപടികളുമില്ലെന്നും കിഫ്ബി എന്നത് തട്ടിപ്പിനുള്ള ഉപാധിയായി മാറിയെന്നും സുരേന്ദ്രൻ ആരോപിച്ചു. കിഫ്ബിയുടെ ഇടപാടുകൾ ഇ.ഡി അന്വേഷിച്ചാൽ തോമസ് ഐസക്കിന്റെ എല്ലാ തട്ടിപ്പുകളും പുറത്താകും. കിഫ്‌ബിയിൽ നടന്ന കൊള്ളകൾ കണ്ടെത്തിയത് കൊണ്ടാണ് ധനമന്ത്രിക്ക് അസഹിഷ്ണുത വന്നതെന്നും സുരേന്ദ്രൻ പറഞ്ഞു.