manish-mishra

ഗ്വാളിയാർ : 15 വർഷം മുമ്പ് കാണാതായ പൊലീസ് ഉദ്യോഗസ്ഥനെ മദ്ധ്യപ്രദേശിലെ ഗ്വാളിയാറിലെ ഫുട്ട്പാത്തിൽ നിന്നും കണ്ടെത്തി. ഇദ്ദേഹത്തിന്റെ സഹപ്രവർത്തകർ ആയിരുന്ന രണ്ട് ഉദ്യോഗസ്ഥരാണ് അവിചാരിതമായി ഇദ്ദേഹത്തെ കണ്ടെത്തിയത്. ഈ ആഴ്ച ആദ്യമാണ് മാനസിക വിഭ്രാന്തിയോട് കൂടിയ നിലയിൽ തീർത്തും അസ്വസ്ഥമായ അവസ്ഥയിൽ അദ്ദേഹത്തെ കണ്ടെത്തിയത്.

ഡി.എസ്.പിമാരായ രത്നേഷ് സിംഗ് തോമർ, വിജയ് സിംഗ് ബഹദൂർ എന്നിവർ ചൊവ്വാഴ്ച രാത്രി ഗ്വാളിയാറിലെ ഒരു കല്യാണ ഹാളിന് സമീപത്ത് കൂടി ഡ്രൈവ് ചെയ്ത് വരുന്നതിനിടെയാണ് ഫുട്പാത്തിൽ യാചകനെ പോലെ തോന്നിക്കുന്ന ഒരാളെ കണ്ടത്. വിറയ്ക്കുന്ന ശരീരത്തോടെ അയാൾ അവിടെ ഉപേക്ഷിക്കപ്പെട്ട ഭക്ഷണ പൊതികൾക്കിടെയിൽ പരതുന്നുണ്ടായയിരുന്നു.

പൊലീസുകാർ ചേർന്ന് അയാളുടെ അടുത്തേക്കെത്തുകയും ധരിച്ചിരുന്ന ജാക്കറ്റ് ഊരി നൽകുകയും ചെയ്തു. ഇതിനിടെ അയാൾ പൊലീസുദ്യോഗസ്ഥരുടെ പേര് വിളിച്ചതോടെ അവർ ഞെട്ടി. 2005ൽ ദാത്തിയയിൽ ഇൻസ്പെക്ടർ ആയി പോസ്റ്റ് ചെയ്യപ്പെട്ടതിന് പിന്നാലെ കാണാതായ തങ്ങളുടെ സഹപ്രവർത്തകനായ മനീഷ് മിശ്രയാണിതെന്ന് ഇരുവരും തിരിച്ചറിയുകയായിരുന്നു.

നിലവിൽ മിശ്രയെ ഒരു എൻ.ജി.ഒയുടെ കീഴിലുള്ള അഭയകേന്ദ്രത്തിലേക്ക് മാറ്റിയിരിക്കുകയാണ്. ' മികച്ച അത്‌ലറ്റും ഷാർപ് ഷൂട്ടറുമായിരുന്ന മിശ്ര തോമറിനും ബഹദൂറിനുമൊപ്പം 1999ലാണ് പൊലീസിലെത്തിയത്. എന്നാൽ ഏതാനും വർഷങ്ങൾക്ക് ശേഷം മിശ്രയ്ക്ക് മാനസിക പ്രശ്നങ്ങൾ ഉണ്ടാവുകയായിരുന്നു. കുടുംബം ഇദ്ദേഹത്തിന് ചികിത്സ നൽകി വരുന്നതിനിടെയാണ് പെട്ടെന്നൊരു ദിവസം അപ്രത്യക്ഷനായത്.