കോട്ടയം:തദ്ദേശ തിരഞ്ഞെടുപ്പിനുള്ള സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട തർക്കത്തിൽ കേരള കോൺഗ്രസിനെതിരെ സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. എൽ.ഡി.എഫിലെ രണ്ടാമത്തെ കക്ഷി സി.പി.ഐ ആണെന്നും സി.പി.ഐയോട് മത്സരിക്കാൻ കേരള കോൺഗ്രസ് ആയിട്ടില്ലെന്നും കാനം രാജേന്ദ്രൻ പറഞ്ഞു. സി.പി.ഐ ജില്ല എക്‌സിക്യൂട്ടീവിൽ പങ്കെടുത്തതിനു ശേഷം മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു കാനം.
കോട്ടയത്ത് സീറ്റ് വിഭജനം സംബന്ധിച്ച് തർക്കങ്ങൾ നിലനിൽക്കുന്നതിനിടെയാണ് കാനത്തിന്റെ പ്രതികരണം. ജില്ലാ പഞ്ചായത്തിൽ സി.പി.ഐ മത്സരിക്കുന്ന അഞ്ച് സീറ്റുകളിൽ രണ്ട് സീറ്റുകൾ ജോസ് കെ മാണി വിഭാഗത്തിനായി ഒഴിഞ്ഞു കൊടുക്കണമെന്നാണ് സി.പി.എം ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാൽ അതിന് തയ്യാറല്ലെന്ന നിലപാടാണ് സി.പി.ഐക്കുള്ളത്. പഞ്ചായത്തുകൾ, നഗരസഭ, ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനുകൾ എന്നിവിടങ്ങളിലും സമാനമായ തർക്കങ്ങൾ നിലനിൽക്കുന്നു.
കേരള കോൺഗ്രസ് വരുന്നതോടെ എൽ.ഡി.എഫ് മുന്നണി ശക്തിപ്പെടുമെങ്കിലും സി.പി.ഐയുടെ അസ്തിത്വം നഷ്ടപ്പെടുത്തിക്കൊണ്ടുള്ള നടപടികളിലേക്ക് പോകാനാകില്ലെന്നാണ് പാർട്ടി നിലപാട്. ജോസ് കെ മാണി വിഭാഗത്തിനു വേണ്ടി ഒരു സീറ്റ് ഒഴിയാൻ സി.പി.ഐ തയ്യാറാണ്.
"തർക്കങ്ങൾ പരിഹരിക്കുമെന്നാണ് ഞങ്ങൾ പ്രതീക്ഷിക്കുന്നത്. ഇനിയും സമയമുണ്ട്. 19-ാം തീയതി വരെ നാമനിർദേശ പത്രിക സമർപ്പിക്കാം. നാമനിർദേശ പത്രിക സമർപ്പിച്ചാൽ 23-ാം തീയതി നാമനിർദേശ പത്രിക പിൻവലിക്കാം. കുറേദിവസങ്ങളുണ്ട്." കാനം പറഞ്ഞു.