കോട്ടയം: വൈക്കത്ത് മുറിഞ്ഞപുഴ പാലത്തിൽ നിന്ന് മൂവാറ്റുപുഴ ആറ്റിലേക്ക് ചാടിയ യുവതികൾക്കായുളള തിരച്ചിൽ പുനരാരംഭിച്ചു. കഴിഞ്ഞദിവസം താൽക്കാലികമായി നിറുത്തിവച്ച തിരച്ചിലാണ് ഇന്ന് രാവിലെയോടെ വീണ്ടും തുടങ്ങിയത്. മുങ്ങൽ വിദഗ്ധർ ഉൾപ്പടെയുളള സംവിധാനങ്ങളോടെയാണ് ഇന്നത്തെ തിരച്ചിൽ.
രണ്ട് യുവതികൾ ആറ്റിൽ ചാടിയെന്ന് സമീപത്ത് താമസിക്കുന്നവരാണ് പൊലീസിനെ അറിയിച്ചത്. തുടർന്ന് പൊലീസും അഗ്നിശമനസേനയും സ്ഥലത്തെത്തി തിരച്ചിൽ നടത്തിയെങ്കിലും വെളിച്ചക്കുറവ് കാരണം രാത്രി വൈകി തിരച്ചിൽ നിറുത്തിവയ്ക്കുകയായിരുന്നു. പാലത്തിന് സമീപത്തുനിന്ന് യുവതികളുടേതെന്ന് കരുതുന്ന ചെരിപ്പുകളും കർചീഫും ലഭിച്ചിട്ടുണ്ട്.
കഴിഞ്ഞദിവസം കൊല്ലം ജില്ലയിലെ ചടയമംഗലത്തുനിന്ന് കാണാതായ യുവതികളാണ് ആറ്റിൽ ചാടിയതെന്നാണ് സംശയം. ഇരുപത്തൊന്നുവയസുളളവരും അടുത്ത സുഹൃത്തുക്കളുമായ ആയൂർ, അറയ്ക്കൽ സ്വദേശികളെയാണ് കാണാതായത്. എന്നാൽ ആറ്റിൽ ചാടിയത് ഇവരാണോ എന്ന് ഉറപ്പിച്ച് പറയാനാവില്ലെന്നാണ് പൊലീസ് പറയുന്നത്.