വാഷിംഗ്ടൺ: തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടിട്ടും അത് അംഗീകരിക്കാൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തയ്യാറായിട്ടില്ല. ട്രംപിന് പിന്നാലെ, വെർജിനിയ ഇലവൻത് ഡിസ്ട്രിക്ട് കൺഗ്രഷണൽ സീറ്റിൽ റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിയായി മത്സരിച്ച ഇന്തോ അമേരിക്കൻ വംശജ മങ്ക അനന്തമുളയും തോൽവി അംഗീകരിക്കാൻ വിസമ്മതിക്കുകയാണ്.
വോട്ടെടുപ്പിൽ വ്യാപക ക്രമകേടുകൾ നടന്നതായി ഇവർ ആരോപിച്ചു. ഡമോക്രാറ്റിക് സ്ഥാനാർത്ഥി ജെറി കൊണോലിയാണ് മങ്കയെ വൻ ഭൂരിപക്ഷത്തിൽ പരാജയപ്പെടുത്തിയത്. ജെറിക്ക് 2,17,400 (71.4%) വോട്ടുകൾ ലഭിച്ചപ്പോൾ മങ്കക്ക് ലഭിച്ചത് 1,07,368 വോട്ടുകൾ(28%) മാത്രമാണ്. ''രാജ്യത്താകമാനം വോട്ടിംഗിൽ വൻ ക്രമക്കേടാണ് നടന്നിരിക്കുന്നത്. പ്രസിഡന്റ് ട്രംപ് ഇതിനെ സുപ്രീംകോടതിയിൽ ചോദ്യം ചെയ്യുന്നുണ്ട്. സുപ്രീംകോടതി വിധി വരുന്നതുവരെ ഞാൻ പരാജയം സമ്മതിക്കില്ല'' -മങ്ക പറഞ്ഞു.പതിനായിരക്കണക്കിന് തപാൽ വോട്ടുകൾ വെർജിനീയയിൽ ഡെമോക്രാറ്റിക് പാർട്ടിക്കനുകൂലമായി ദുരുപയോഗം ചെയ്തതായി മങ്ക ആരോപിച്ചു. ഈ വോട്ടുകൾ അസാധുവായി പ്രഖ്യാപിക്കണമെന്നും ഇവർ ആവശ്യപ്പെട്ടു. എന്നാൽ മങ്കയുടെ അഭിപ്രായത്തോട് പ്രതികരിക്കുവാൻ ജറി വിസമ്മതിച്ചു.
വിജയവാഡയിൽ ജനിച്ച് അമേരിക്കയിലേക്ക് കുടിയേറിയ ഇവർ ഇപ്പോൾ സർക്കാർ കോൺട്രക്ടറാണ്.