ന്യൂയോർക്ക്: ചരിത്രം രചിച്ച് സ്പേസ് എക്സ് നാല് ബഹിരാകാശ ശാസ്ത്രജ്ഞരെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തിച്ചു. സ്വകാര്യ ഉടമസ്ഥതയിലുളള ബഹിരാകാശ വാഹനം ഉപയോഗിച്ച് ശാസ്ത്രജ്ഞരെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തിക്കുന്ന ആദ്യ സമ്പൂർണ ദൗത്യമെന്നനിലയിലാണ് ഇത് ചരിത്രത്തിലിടം നേടിയത്. മോശം കാലാവസ്ഥയെ തുടർന്ന് 24 മണിക്കൂർ മാറ്റിവച്ചശേഷമാണ് വിജയകരമായി വിക്ഷേപണം നടന്നത്. കെന്നഡി സ്പേസ് സ്റ്റേഷനിൽ നിന്നാണ് ശാസ്ത്രജ്ഞരെ വഹിക്കുന്ന ക്രൂ വൺ എന്ന പേടകവുമായി സ്പേസ് എക്സിന്റെ ഫാൽക്കൺ റോക്കറ്റ് കുതിച്ചുയർന്നത്. തുടർന്ന് എല്ലാം മുൻകൂട്ടി നിശ്ചയിച്ച പ്രകാരം തന്നെ നടന്നു.
അമേരിക്കൻ ശാസ്ത്രജ്ഞരായ മൈക്ക് ഹോപ്കിൻസ്, ഷാനൻ വാക്കർ, വിക്ടർ ഗ്ലോവർ എന്നിവരെയും ജപ്പാൻ ശാസ്ത്രജ്ഞനായ സോയിച്ചി നോഗുച്ചിയെയുമാണ് ബഹിരാകാശ നിലയത്തിൽ എത്തിച്ചത്. ഇതൊരു ചരിത്രമുഹൂർത്തമെന്നായിരുന്നു നാസ വിശേഷിപ്പിച്ചത്. സ്പേസ് എക്സ് നേരത്തേ രണ്ട് പരീക്ഷണങ്ങൾ വിജയകരമായി നിർവഹിച്ചിരുന്നു.
കൊവിഡ് ബാധിച്ചതുകാരണം സ്പേസ് എക്സിന്റെ ഉടമ ഇലോൻ മസ്‌കിന് വിക്ഷേപണത്തിൽ പങ്കെടുക്കാൻ കഴിഞ്ഞില്ല. നാസയുടെ ഉന്നതർ വിക്ഷേപണം കാണാൻ എത്തിയിരുന്നു. അമേരിക്കയിലെ കാലിഫോർണിയ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഒരു സ്വകാര്യ ബഹിരാകാശ സംരംഭമാണ് സ്പേസ് എക്സ് എന്ന സ്പേസ് എക്സ്‌പ്ളൊറേഷൻ ടെക്നോളജീസ് കോർപ്പറേഷൻ. ഇലോൻ മസ്ക് ആണ് ഇതിന്റെ സി ഇ ഒ.