ഇരുപതാം നൂറ്റാണ്ട് എന്ന സൂപ്പർഹിറ്റ് ചിത്രത്തിന്റെ രണ്ടാം പതിപ്പായി 2009ൽ പുറത്തിറങ്ങിയ ചിത്രമാണ് 'സാഗർ എലിയാസ് ജാക്കി'. ജാക്കി എന്ന അധോലോക നായകന്റെ വീരപരിവേഷം, അതിന്റെ പരമോന്നതിയിൽ തന്നെ ഉപയോഗിച്ചുകൊണ്ടാണ് ചിത്രം സൃഷ്‌ടിക്കപ്പെട്ടത്. മലയാളത്തിലെ മികച്ച ഇൻട്രോകളിൽ ഒന്നാണ് സാഗർ എലിയാസ് ജാക്കിയിലേത്. അതിൽ ഏറ്റവും ശ്രദ്ധ നേടിയത് ഡയമണ്ട് കടത്തുന്നതിനായി മോഹൻലാൽ ഉപയോഗിച്ച പരുന്ത് തന്നെയാണ്. എന്നാൽ യഥാർത്ഥത്തിൽ വെറുമൊരു പരുന്ത് ആയിരുന്നില്ല അത്. നാല് കോടി വിലമതിക്കുന്ന ഫാൽക്കൺ എന്ന പക്ഷിരാജനെയായിരുന്നു ജാക്കി പ്രേക്ഷകന് മുന്നിൽ പറത്തിവിട്ടത്.
കോടികൾ വിലയുള്ള ഫാൽക്കൺ പക്ഷികൾ അറബി നാട്ടിലാണെങ്കിലും, അവിടത്തെ രാജകുടുംബാംഗങ്ങൾപോലും മാർഗ നിർദ്ദേശങ്ങൾക്കായി വിളിക്കുന്നത് കേരളത്തിലേക്കാണെന്ന് എത്രപേർക്കറിയാം. കുവൈറ്റ് അമീറിനായാലും യു.എ.ഇ രാജകുടുംബാംഗങ്ങൾക്കായാലും തിരൂർ വാണിയന്നൂർ സ്വദേശി സുബൈർ മേടമ്മലിന്റെ ഉപദേശം ഇക്കാര്യത്തിൽ മസ്‌റ്റ് ആണ്.
കുവൈറ്റ് അമീർ സ്റ്റഫ് ചെയ്ത് സമ്മാനിച്ച ഫാൽക്കൺ തന്നെ ഇതിനു തെളിവ്. നാല് കോടിരൂപ വിലയുള്ള അപൂർവയിനത്തിൽപ്പെട്ട ഫാൽക്കൺ 2010ൽ ഒരപകടത്തിൽ ജീവൻ നഷ്ടപ്പെട്ടതോടെ കൊട്ടാരത്തിൽ സ്റ്റഫ്ചെയ്ത് സൂക്ഷിച്ചിരിക്കുകയായിരുന്നു.
കടം വീട്ടാനുള്ള വഴി തേടിയാണ് സുബൈർ 1994ൽ ദുബായിലെത്തിയത്. ജന്തുശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദമുള്ള ധൈര്യത്തിൽ ഫാൽക്കൺ ആശുപത്രിയിലെ ജർമ്മൻ ഡോക്ടറെ കണ്ടെങ്കിലും ഉയർന്ന യോഗ്യതയുള്ളയാളെ വേണ്ടെന്നായിരുന്നു മറുപടി. സ്വീപ്പർ ജോലിയെങ്കിലും യാചിച്ചെങ്കിലും കിട്ടിയില്ല. അതോടെയാണ് ഫാൽക്കണുകളെക്കുറിച്ചു പഠിച്ച് ജോലി നേടണമെന്ന് മനസിലുറപ്പിച്ചത്.
നാട്ടിലെത്തി പ്ലസ്ടു അദ്ധ്യാപകനായി. കാലിക്കറ്റ് സർവകലാശാലയിൽ ഫാൽക്കണുകളെക്കുറിച്ച് ഗവേഷണം തുടങ്ങി. ജോലി നിരസിച്ച ആശുപത്രിയുടെ പടി പിന്നീട് കയറിയത് ഗവേഷകനായി.
2004ൽ ഫാൽക്കണുകളെ കുറിച്ചുള്ള പഠനത്തിന് ഡോക്ടറേറ്റ് നേടുന്ന ആദ്യ ഏഷ്യക്കാരനായി. കാലിക്കറ്റ് സർവകലാശാലയിലെ ജന്തുശാസ്ത്ര വിഭാഗം അസി.പ്രൊഫസറാണിപ്പോൾ. യു.എ.ഇ ഫാൽക്കണേഴ്സ് ക്ലബിൽ അംഗത്വമുള്ള അറബിയല്ലാത്ത ഏകവ്യക്തി. ഇന്റർനാഷണൽ അസോസിയേഷൻ ഒഫ് ഫാൽക്കൺസിലും അമേരിക്കൻ ഫാൽക്കൺ ക്ലബിലും അംഗത്വമുള്ള ഏക മലയാളി. മൂന്ന് ഭാഷകളിൽ പുസ്തകങ്ങളെഴുതി. ഫാൽക്കണുകളുടെ ജീവിതം ഡോക്യുമെന്ററിയുമാക്കി. 2005ൽ falconpedia.com എന്ന വെബ്സൈറ്റും തുടങ്ങി.
ദുബായി കീരിടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദിന്റെ കൊട്ടാരത്തിലെത്തി ഫാൽക്കണുകളുടെ 15തരം ശബ്ദങ്ങൾ റെക്കാഡ് ചെയ്തു. വളവന്നൂർ ബഫഖി യത്തീംഖാന ഹയർസെക്കൻഡറി സ്‌കൂൾ അദ്ധ്യാപിക സജിതയാണ് ഭാര്യ. മക്കൾ:ആദിൽ, അമൽ, അൽഫ.
ഫാൽക്കണുകൾ
4-5കോടി രൂപ വരെയാണ് വില.
പറക്കുന്ന വേഗത 350 കിലോമീറ്റർ വരെ
അറബ് ഹണ്ടിംഗ് ഷോയിൽ ജേതാവാകുന്ന ഫാൽക്കണ് സമ്മാനം 10 കോടി രൂപ
അറുപത് ഇനങ്ങളുണ്ട്. വംശനാശഭീഷണി നേരിടുന്നു
2002 മുതൽ സ്വന്തമായി പാസ്പോർട്ട് ആവശ്യമായ പക്ഷി
പാസ്‌പോർട്ടിലെ വിവരങ്ങളടങ്ങിയ ചിപ്പ് ശരീരത്തിൽ