തിരുവനന്തപുരം: കിഫ്ബി - സി എ ജി വിവാദത്തിൽ ധനമന്ത്രി തോമസ് ഐസക്കും കെ പി സി സി സെക്രട്ടറി മാത്യു കുഴൽനാടനും തമ്മിൽ വാക്‌പോര്. കുഴൽനാടൻ ആർ എസ് എസുകാരുടെ വക്കാലത്തെടുത്തെന്ന് ആരോപിച്ച ധനമന്ത്രി ഇങ്ങനെയൊരാളെ കെ പി സി സി സെക്രട്ടറിയായി ആവശ്യമുണ്ടോയെന്നും ചോദിച്ചു. കിഫ്ബിക്ക് എതിരായ നീക്കത്തിന് പച്ചക്കൊടി വീശിയത് ആർ എസ് എസ് നേതാവ് റാം മാധവാണെന്നാണ് ധനമന്ത്രിയുടെ ആരോപണം.
കിഫ്ബിക്കെതിരെ രാഷ്ട്രീയ ഗൂഢാലോചന നടന്നു. രാമനിലയത്തിൽ വച്ചാണ് ചർച്ച നടന്നത്. നിയമസഭ പാസാക്കിയ കിഫ്ബി നിയമത്തിൽ എല്ലാം കൃത്യമായി പറയുന്നുണ്ട്. രഞ്ജിത് കാർത്തികേയനും കുഴൽനാടനും കൂടിക്കാഴ്ച നടത്തി. ആർ എസ് എസിന്റെ ഭാഗമാണ് സ്വദേശി ജാഗരൺ മഞ്ച്. അവരുടെ കേസാണ് മാത്യു വക്കാലത്ത് എടുത്തതെന്നും തോമസ് ഐസക്ക് ആരോപിച്ചു.
ഡൽഹിയിലെ ഏത് നിയമ സ്ഥാപനമാണ് പരാതി തയ്യാറാക്കി നൽകിയതെന്ന് വെളിപ്പെടുത്താൻ കുഴൽനാടൻ തയ്യാറാകണം. റാം മാധവുമായുള്ള ചർച്ചയ്ക്ക് ശേഷമാണ് യഥാർത്ഥ പരാതി തയ്യാറാക്കിയത്. ആസൂത്രണമെല്ലാം നടന്നത് ഡൽഹിയിലാണ്. സംസ്ഥാനത്തിന്റെ അധികാരത്തെ കുറിച്ചുളള തർക്കമാണ് ഇത്. കേന്ദ്ര ഏജൻസികൾക്കെതിരെ സി പി എം തിരിയുന്ന കാരണം ഇതാണെന്നും തോമസ് ഐസക്ക് ചൂണ്ടിക്കാട്ടി.
വിദേശത്ത് നിന്ന് മാത്രമല്ല രാജ്യത്തിന് അകത്ത് നിന്ന് പോലും വായ്‌പ എടുക്കാൻ കഴിയില്ല എന്നാണ് സി എ ജി പറയുന്നത്. ഇതിനോട് പ്രതിപക്ഷം യോജിക്കുന്നുണ്ടെയെന്ന് വ്യക്തമാക്കണം. കിഫ്ബി വഴിയുളള വായ്പ തെറ്റാണെന്ന് ഉമ്മൻ ചാണ്ടി പറഞ്ഞിട്ടില്ല, പക്ഷേ ചെന്നിത്തല പറയുന്നു. പ്രതിപക്ഷ നേതാവിന് അധികാര ഭ്രാന്ത് മൂത്ത് സമനില തെറ്റി. പ്രതിപക്ഷ നേതാവ് ഒളിച്ചുകളി നിർത്തി ചോദ്യങ്ങൾക്ക് മറുപടി നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
റിസർവ് ബാങ്ക്, സെബി അനുമതികളോടെയാണ് വായ്പ എടുത്തത്. അതൊന്നും സി എ ജി മനസിലാക്കുന്നില്ല. ഇതിനെ നിയമപരമായി നേരിടാൻ ഒരു ഭയവും ഇല്ല. രാഷ്ട്രീയമായും നേരിടും. കിഫ്ബിയുമായി ബന്ധപ്പെട്ട് സർക്കാർ പരസ്യം കൊടുക്കും. അതിന് ആവശ്യത്തിൽ കൂടുതൽ പണം നൽകുന്നുണ്ട്. വേണ്ടെങ്കിൽ ചാനലുകൾ കൊടുക്കേണ്ടെന്നും ഐസക് പറഞ്ഞു. പെയ്ഡ് ന്യൂസ് ആണെങ്കിൽ കൊടുക്കേണ്ട. ആരെങ്കിലും നിർബന്ധിച്ചോയെന്നും മാദ്ധ്യമപ്രവർത്തകരോട് അദ്ദേഹം ചോദിച്ചു. കേരളത്തിലെ മാദ്ധ്യമങ്ങൾ ബി ജെ പിക്ക് അനുകൂലമായി പെയ്ഡ് ന്യൂസ് നൽകുന്നു. കുറച്ചെങ്കിലും നിഷ്‌പക്ഷമാകണമെന്നും ഐസക് പറഞ്ഞു.
അതേസമയം കിഫ്ബിയുമായി ബന്ധപ്പെട്ട് ഏതെങ്കിലും ബി ജെ പി നേതാക്കളുമായി താൻ കൂടിക്കാഴ്ച നടത്തിയെന്ന് ധനമന്ത്രി തെളിയിച്ചാൽ രാഷ്ട്രീയ പ്രവർത്തനം അവസാനിപ്പിക്കാമെന്ന് കെ പി സി സി ജനറൽ സെക്രട്ടറി മാത്യു കുഴൽ നാടൻ പറഞ്ഞു. കിഫ്ബിയുണ്ടാക്കുന്ന ബാദ്ധ്യത തീർക്കേണ്ടത് സർക്കാരിന്റ ചുമതലയാണ്. മറിച്ചുളള ഐസക്കിന്റെ പ്രചാരണം തെറ്റിദ്ധരിപ്പിക്കാൻ മാത്രമാണ്. കിഫ്ബിക്കെതിരായ കേസിൽ അഭിഭാഷക സ്ഥാനത്തുനിന്ന് പിൻമാറില്ല. ഇതു സംബന്ധിച്ച് പൊതുവേദിയിൽ ഐസക്കുമായി ചർച്ചയ്ക്ക് തയ്യാറാണന്നും കുഴൽനാടൻ വ്യക്തമാക്കി.