കൊച്ചി: നടിയെ ആക്രമിച്ച കേസിൽ വിചാരണക്കോടതി മാറ്റണമെന്നാവശ്യപ്പെട്ട് സർക്കാരും ആക്രമിക്കപ്പെട്ട നടിയും സമർപ്പിച്ച ഹർജി ഹൈക്കോടതി വിധി പറയാനായി മാറ്റി. വനിതാ ജഡ്‌ജിയായിട്ട് പോലും ഇരയുടെ അവസ്ഥ മനസിലാക്കിയില്ലെന്നും പലപ്പോഴും കോടതി മുറിയിൽ കരയുന്ന സാഹചര്യം ഉണ്ടായെന്നും നടി ഹൈക്കോടതിയെ അറിയിച്ചു.
ശക്തമായ ആരോപണങ്ങളാണ് വിചാരണ കോടതിക്കെതിരെ ആക്രമിക്കപ്പെട്ട നടി ഹൈക്കോടതിയിൽ ഉയർത്തിയത്. ചോദിക്കാൻ പാടില്ലാത്ത പല ചോദ്യങ്ങളും ചോദിച്ചപ്പോൾ അത് കോടതി തടഞ്ഞില്ല. ഈ സമയത്തെല്ലാം അനേകം അഭിഭാഷകർ കോടതിയിൽ ഉണ്ടായിരുന്നു. അവരുടെ മുമ്പിൽ വച്ചാണ് ചോദ്യങ്ങൾക്ക് മറുപടി നൽകണ്ടി വന്നത്. ഒരു തരത്തിലും മുന്നോട്ട് പോകാൻ വയ്യാത്ത സാഹചര്യം ഉണ്ടായപ്പോഴാണ് ഈ ഹർജി നൽകിയതെന്നും നടി കോടതിയിൽ വ്യക്തമാക്കി.
വിചാരണക്കോടതി തെറ്റായ ഉത്തരവുകൾ ഇറക്കിയെങ്കിൽ അക്കാര്യം എന്തുകൊണ്ട് ഹൈക്കോടതിയിൽ ഉന്നയിച്ചില്ലെന്ന് നടിയോട് കോടതി ചോദിച്ചു. എല്ലാത്തിനും ഒബ്ജെക്ഷൻ ഫയൽ ചെയ്യേണ്ട എന്ന് അന്ന് തോന്നിയതിനാലാണെന്നും പക്ഷേ അത് തെറ്റായി എന്ന് പിന്നീട് മനസിലായെന്നും നടിയുടെ അഭിഭാഷകൻ മറുപടി നൽകി.
കേസിൽ പല വട്ടം വിചാരണ തടയാൻ എതിർ കക്ഷികൾ കോടതിയെ സമീപിച്ചു. 80 സാക്ഷികളെ വിസ്‌തരിച്ചു. ദിലീപിന് വേണ്ടി 19 അഭിഭാഷകർ ഹാജരായി. പല വട്ടം കാര്യങ്ങൾ കോടതിയുടെ ശ്രദ്ധയിൽപ്പെടുത്താൻ ശ്രമിച്ചിരുന്നുവെന്നും നടി ഹൈക്കോടതിയെ അറിയിച്ചു. ഇരയെ അപമാനിക്കുന്ന തരത്തിലുളള ചോദ്യങ്ങൾ പ്രതി ഭാഗത്ത് നിന്ന് ഉണ്ടായപ്പോൾ വിചാരണ കോടതി ഇടപെട്ടില്ലെന്ന് സംസ്ഥാന സർക്കാരും ഹൈക്കോടതിയിൽ വ്യക്തമാക്കി. പല ദിവസങ്ങളിലും വൈകിട്ട് ആറ് മണിക്ക് ശേഷവും ക്രോസ് എക്‌സാമിനേഷൻ നടന്നു. ഇരയ്‌ക്ക് ആവശ്യമുളള ഇടവേളകൾ നൽകി വേണം വിചാരണ എന്നുളള സുപ്രീംകോടതി വിധി ന്യായങ്ങൾക്ക് എതിരാണ് ഇതെന്നും സർക്കാർ ഹൈക്കോടതിയെ അറിയിച്ചു.