ലക്നൗ: പൊതുസ്ഥലത്ത് മൂത്രമൊഴിച്ചെന്നാരോപിച്ച് 23കാരനെ തല്ലിക്കൊന്നു. ഉത്തർപ്രദേശിലെ ബാഹ്റായിച് ജില്ലയിൽ ഞാറാഴ്ചയാണ് സംഭവം. ഖയിരി ദിക്കോളി ഗ്രാമത്തിലെ സുഹൈൽ എന്ന യുവാവിനാണ് ദാരുണാന്ത്യം. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. അമ്മാവൻ ചിന്ദാറാമിന്റെ വീടിന് മുന്നിലെ വഴിയിൽ മൂത്രമൊഴിച്ച സുഹൈലിനെ അയൽവാസികളായ റാം മൂരത്ത്, ആത്മാറാം, റാംപാൽ, സനേഹി, മൻജിത് എന്നിവർ ചേർന്ന് വടികൾ ഉപയോഗിച്ച് മർദ്ദിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സുഹൈലിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. ചിന്ദാറാം നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്തു. അഞ്ചു പ്രതികളിൽ റാം മൂരത്ത്, സനേഹി, മൻജീത് എന്നിവരാണ് പിടിയിലായത്. മറ്റുള്ളവർക്കായി തെരച്ചിൽ ഊർജിതമാക്കിയതായി പൊലീസ് അറിയിച്ചു.