sabarimala

ശബരിമല: ഭക്തർക്ക് സുകൃത ദ‌ർശനമേകി ശബരിമലയിൽ മണ്ഡല- മകരവിളക്ക് തീർത്ഥാടനത്തിന് ഭക്തിസാന്ദ്രമായ തുടക്കം. തിരക്കില്ല. ദർശനത്തിന് ദീർഘനേരത്തെ കാത്തുനിൽപ്പുവേണ്ട. പടിപതിനെട്ടും തൊട്ടുവണങ്ങി പടികയറാം, സുഖ ദർശനം നടത്തി മലയിറങ്ങാം.

കൊവിഡ് നിയന്ത്രണങ്ങൾ കാരണം തീർത്ഥാടകൾ വളരെ കുറവാണ്. ഇന്നലെ പുലർച്ചെ 5ന് പുതിയ മേൽശാന്തി വി.കെ. ജയരാജ് പോറ്റിയാണ് നട തുറന്നത്. തന്ത്രി കണ്ഠരര് രാജീവരരുടെ കാർമ്മികത്വത്തിൽ നിർമ്മാല്യ ദർശനത്തിനും അഷ്ടാഭിഷേകത്തിനും ശേഷം കിഴക്കേ മണ്ഡപത്തിൽ ഗണപതിഹോമം നടത്തി. തുടർന്ന് ഇൗ തീർത്ഥാടനകാലത്തെ നെയ്യഭിഷേകത്തിന് തുടക്കമായി. കഴിഞ്ഞ വർഷങ്ങളിൽ നിറുത്തിവച്ചിരുന്ന ഉദായാസ്തമന പൂജ രാവിലെ 8 മുതൽ 9 വരെ ആരംഭിച്ചു. ഇൗ സമയം പതിനെട്ടാംപടി കയറിയുള്ള ദർശനം നിറുത്തിവച്ചു. 25 കലശം, കളഭാഭിഷേകം എന്നിവയോടെയായിരുന്നു ഉച്ചപൂജ . ഈ സമയം പത്തിൽ താഴെ തീർത്ഥാടകരേ ദർശനത്തിനുണ്ടായിരുന്നുള്ളു. വൈകിട്ട് 4 ന് നട വീണ്ടുംതുറന്നു. ദീപാരാധനയ്ക്ക് ശേഷം പടിപൂജയും നടന്നു. ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ , ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ. എൻ. വാസു, മെമ്പർമാരായ അഡ്വ. കെ.എസ്. രവി, അഡ്വ. എൻ. വിജയകുമാർ, സ്പെഷ്യൽ കമ്മിഷണർ ജി. മനോജ്, ഐ.ജി. പി. വിജയൻ തുടങ്ങിയവരും വൃശ്ചികപ്പുലരിയിൽ ദർശനത്തിന് എത്തിയിരുന്നു. ശനി, ഞായർ ഒഴികെയുള്ള ദിവസങ്ങളിൽ പ്രതിദിനം ആയിരം പേർക്കേ ദർശനാനുമതിയുള്ളു. ശനി, ഞായർ ദിവസങ്ങളിൽ രണ്ടായിരം പേർക്ക് ദർശനം നടത്താം. വൈകിട്ട് 7 മണിവരെ മാത്രമേ തീർത്ഥാടകരെ പമ്പയിൽ നിന്ന് മലകയറാൻ അനുവദിക്കൂ

ഇന്നലെ വൈകിട്ട് 4 മണി വരെ 986 തീർത്ഥാടകരാണ് ശബരിമലയിലെത്തിയത്.