സമൂഹ മാദ്ധ്യമങ്ങളിൽ വൈറലായി കേരളകൗമുദി വാർത്ത
ഹൈക്കമാൻഡിലേക്ക് വാട്സ് ആപ്,ഇ-മെയിൽ സന്ദേശപ്രവാഹം
തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ തിരഞ്ഞെടുപ്പിനുള്ള കോൺഗ്രസ് സ്ഥാനാർത്ഥി ലിസ്റ്റുകളിൽ
ഈഴവർ ഉൾപ്പെടെയുള്ള പിന്നാക്ക സമുദായങ്ങളെ പാടേ വെട്ടിനിരത്തിയതിനെച്ചൊല്ലി കോൺഗ്രസ് നേതാക്കൾക്കും അണികൾക്കുമിടയിൽ പ്രതിഷേധവും അമർഷവും ആളിക്കത്തുന്നു. വെട്ടിനിരത്തലിന്റെ തീവ്രത വെളിവാക്കുന്ന, കേരളകൗമുദിയുടെ ഇന്നലത്തെ മുഖ്യവാർത്ത സമൂഹ മാദ്ധ്യമങ്ങളിൽ മണിക്കൂറുകൾക്കകം വൈറലായി.
വാർത്തയുടെ ഇംഗ്ളീഷ് പരിഭാഷ വാട്സ് ആപ്,ഇ-മെയിൽ സന്ദേശങ്ങളായി ഹൈക്കമാൻഡിലേക്ക് പ്രവഹിച്ചു. കോൺഗ്രസ് അദ്ധ്യക്ഷ സോണിയാഗാന്ധി, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, പ്രവർത്തക സമിതിഅംഗം എ.കെ.ആന്റണി എന്നിവർക്കായിരുന്നു സന്ദേശങ്ങൾ. പിന്നാക്കക്കാരെ ചവിട്ടിമെതിക്കുന്ന സംസ്ഥാന നേതൃത്വത്തിലെ ചിലരുടെ നടപടി കേരളത്തിൽ പാർട്ടിയെ തകർക്കുമെന്ന മുന്നറിയിപ്പുകളും വാർത്തയ്ക്കൊപ്പമുണ്ടായിരുന്നു.
സ്ഥാനാർത്ഥി നിർണയത്തിൽ പിന്നാക്കക്കാരോട് പുലർത്തിയ അനീതിയിൽ മുൻ കെ.പി.സി.സി പ്രസിഡന്റുമാർ ഉൾപ്പെടെ കോൺഗ്രസിലെ പല മുതിർന്ന നേതാക്കളും അസ്വസ്ഥരാണെന്നാണ് കേൾക്കുന്നത്. അവരിൽ പലരും ഇന്നലെ കേരളകൗമുദി വാർത്ത കണ്ടതിനുപിന്നാലെ, പാർട്ടി നേതൃത്വത്തോട് അതൃപ്തി അറിയിച്ചു. അനീതി പരിഹരിക്കുന്നതിനുള്ള തിരുത്തൽ നടപടികളെക്കുറിച്ചും ആരാഞ്ഞു.
തദ്ദേശ തിരഞ്ഞെടുപ്പിനു പിന്നാലെ,നിയമസഭാ തിരഞ്ഞെടുപ്പും ആസന്നമായിരിക്കെ എ,ഐ ഗ്രൂപ്പ്
മാനേജർമാരുടെ ജാതി താത്പര്യ സംരക്ഷണത്തിന് പാർട്ടിയെ വിട്ടുകൊടുക്കുന്നത് ആത്മഹത്യാപരമാവുമെന്നും, യു.ഡി.എഫിന് അനുകൂലമായി വരുന്ന രാഷ്ട്രീയ സാഹചര്യം തകിടം
മറിക്കുമെന്നും ആക്ഷേപമുയർന്നു. 941ഗ്രാമ പഞ്ചായത്തുകളിൽ നാനൂറോളം എണ്ണത്തിലും
സ്ഥാനാർത്ഥിത്വത്തിൽ നിന്ന് സമുദായത്തെ പാടെ മാറ്റിനിറുത്തിയതു സംബന്ധിച്ച വാർത്ത ഞെട്ടിക്കുന്നതാണെന്ന് പല നേതാക്കളും ചൂണ്ടിക്കാട്ടി.
നേതൃയോഗങ്ങളിൽ പ്രതിഷേധം,വാഗ്വാദം
തദ്ദേശ തിരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥി നിർണയം പൂർത്തീകരിക്കുന്നതിന്റെ ഭാഗമായി ഇന്നലെ
ചേർന്ന വിവിധ ജില്ലകളിലെ ഡി.സി.സി നേതൃയോഗങ്ങളിൽ കേരളകൗമുദി റിപ്പോർട്ട് വ്യാപകചർച്ചകൾക്കും വാഗ്വാദത്തിനും ഇടയാക്കി. ഈഴവ സമുദായത്തെ പാർട്ടിയിൽ ഉന്മൂലനം ചെയ്യുന്ന തരത്തിലുള്ള നടപടികൾക്കെതിരെ പലരും ഉള്ളിലൊതുക്കിയിരുന്ന അമർഷം അണപൊട്ടി. ജാതി,മത ഭേദമന്യേ ചില മുതിർന്ന നേതാക്കളുടെയും പിന്തുണ അവർക്ക് ലഭിച്ചു.
ചർച്ചകൾക്ക് ചൂടേറിയതോടെ, വിവിധ ജില്ലകളിൽ കോൺഗ്രസ് സ്ഥാനാർത്ഥി പ്രഖ്യാപനം അവശേഷിച്ച ഏതാനും നഗരസഭ,ജില്ല,ബ്ളോക്ക് പഞ്ചായത്ത് വാർഡുകളിൽ
പിന്നാക്കാക്കാരെ കൂടി പരിഗണിക്കാൻ ധാരണയായി. തിരുവനന്തപുരം ജില്ലാ പഞ്ചായത്തിൽ
ഉൾപ്പെടെ ഇത്തരത്തിൽ ചില സീറ്റുകളിൽ അവർക്ക് 'നറുക്ക് വീണു'.
ബി.ഡി.ജെ.എസിലേക്ക് സ്വാഗതം : തുഷാർ
കൊച്ചി: സംസ്ഥാന കോൺഗ്രസ് പാർട്ടി പിന്നാക്ക സമുദായങ്ങളോട് കാട്ടുന്ന വിവേചനം വ്യക്തമാക്കുന്നതാണ് തദ്ദേശ തിരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥി പട്ടികയെന്ന് ബി.ഡി.ജെ.എസ് അദ്ധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി പറഞ്ഞു. കോൺഗ്രസ് സ്ഥാനാർത്ഥി പട്ടികയിൽ പിന്നാക്ക സമുദായങ്ങളെ വെട്ടിനിരത്തിയതു സംബന്ധിച്ച കേരളകൗമുദി വാർത്തയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ഈഴവരുൾപ്പടെയുള്ള പിന്നാക്ക, ഭൂരിപക്ഷ ജനസമൂഹത്തെ സമ്പൂർണമായി തിരസ്കരിക്കുന്ന കോൺഗ്രസ് കള്ളത്തരം ഇനിയും വച്ചുപൊറുപ്പിക്കരുത്. വഞ്ചകർക്കെതിരെ പ്രതികരിക്കേണ്ട കാലമായി. ഇക്കാര്യം തിരിച്ചറിഞ്ഞ കോൺഗ്രസുകാരെ ബി.ഡി.ജെ.എസിലേക്ക് സ്വാഗതം ചെയ്യുന്നതായി തുഷാർ വെള്ളാപ്പള്ളി പറഞ്ഞു.
വിറകുവെട്ടുകാരും വെള്ളംകോരികളുമായി പിന്നാക്കക്കാരെ പണ്ടു മുതലേ കാണുന്നവരാണ് കോൺഗ്രസുകാരും കമ്മ്യൂണിസ്റ്റുകാരും. ന്യൂനപക്ഷ കച്ചവടക്കാർ ഈ പാർട്ടികളെ വിഴുങ്ങിക്കഴിഞ്ഞു. മുൻ യു.ഡി.എഫ് സർക്കാരിലും കോൺഗ്രസ് പാർട്ടിയിലും നിർണായക പദവികളെല്ലാം ന്യൂനപക്ഷക്കാർക്ക് സംവരണം ചെയ്തിരിക്കുകയായിരുന്നു. ഇനി ഈ പാർട്ടികളിൽ പിന്നാക്കക്കാർക്കല്ല,ഭൂരിപക്ഷ സമുദായത്തിന് തന്നെ ഒരു പ്രസക്തിയുമില്ല. സവർണ പാർട്ടിയായി ആക്ഷേപിക്കപ്പെടുന്ന ബി.ജെ.പിപോലും പിന്നാക്കക്കാരെ അവഗണിക്കാറില്ല. പ്രധാനമന്ത്രിയും രാഷ്ട്രപതിയും വരെ പിന്നാക്കക്കാരാണ്.