bsf-soldier

ന്യൂഡൽഹി : കഴിഞ്ഞ വെള്ളിയാഴ്ച ജമ്മു കാശ്മീരിലെ ബാരാമുള്ളയിലെ അതിർത്തിയിൽ നിയന്ത്രണരേഖയിൽ വെടിനിറുത്തൽ കരാർ ലംഘിച്ച് പാകിസ്ഥാൻ നടത്തിയ വെടിവയ്പിൽ വീരമൃത്യു വരിച്ച ബി.എസ്.എഫ് സബ് ഇൻസ്പെക്ടർ രാകേഷ് ദോഭാലിന്റെ മൃതദേഹം ജന്മനാടായ ഉത്തരാഖണ്ഡിലെ ഋഷികേശിൽ സംസ്കരിച്ചു. 39 കാരനായ രാകേഷിന്റെ മൃതദേഹം ഇന്ന് രാവിലെ 7 മണിക്കാണ് ഋഷികേശിലെത്തിച്ചത്.

ഭാര്യയും 10 വയസുള്ള മകളുമടങ്ങിയതായിരുന്നു രാകേഷിന്റെ കുടുംബം. അച്ഛന്റെ മൃതദേഹത്തിന് മുന്നിൽ ഭാരത് മാതാ കി ജയ്, ജയ് ഹിന്ദ് എന്നിങ്ങനെ ഉറക്കെ വിളിച്ച് ആദരമർപ്പിച്ച മകൾ ദ്വിത്യ താൻ ഭാവിയിൽ ഇന്ത്യൻ ആർമിയിൽ ചേരുമെന്നും തന്റെ പിതാവിന് നൽകാവുന്നതിൽ ഏറ്റവും വലിയ ആദരമാകും അതെന്നും പ്രതിജ്ഞയെടുക്കുകയും ചെയ്തു.

' ഞാൻ വളരുമ്പോൾ ഇന്ത്യൻ ആർമിയിൽ ചേർന്ന് രാജ്യത്തെ സേവിക്കും. രാജ്യത്തിന് വേണ്ടിയാണ് എന്റെ അച്ഛൻ വീരമൃത്യു വരിച്ചത്. ഞാനും അച്ഛന്റെ പാത പിന്തുടരും. എനിക്ക് കഴിയുന്നതൊക്കെ ചെയ്യും. അത് ഞാൻ അച്ഛന് നൽകാൻ പോകുന്ന ഏറ്റവും വലിയ ബഹുമതിയായിരിക്കും. ' അന്ത്യകർമങ്ങൾക്കിടെ ദ്വിത്യ പറഞ്ഞു.

രാകേഷിന്റെ അമ്മയും ഭാര്യയും പൊട്ടിക്കരയുന്നുണ്ടായിരുന്നെങ്കിലും അവരെ ആശ്വസിപ്പിക്കാനും പത്തു വയസുകാരിയായ ദ്വിത്യ അസാമാന്യ മനഃകരുത്ത് കാണിച്ചു. 2004ലാണ് രാകേഷ് ബി.എസ്.എഫിൽ ചേർന്നത്. കഴിഞ്ഞ വർഷമാണ് ജമ്മു കാശ്മീരിൽ പോസ്റ്റിംഗ് ലഭിച്ചത്.