തിരുവനന്തപുരം: കേന്ദ്രത്തിലും സംസ്ഥാനത്തും അധികാരമില്ലാത്ത കോൺഗ്രസ് തിരഞ്ഞെടുപ്പ് സമയത്ത് നേരിടുന്നത് വൻ സാമ്പത്തിക പ്രതിസന്ധി. തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളിലേക്കുളള തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കെ കാശ് എങ്ങനെ ഒപ്പിക്കുമെന്നറിയാതെ നേതൃത്വം കുഴയുകയാണ്. സാമ്പത്തികമായി മുന്നാക്കം നിൽക്കുന്ന സ്ഥാനാർത്ഥികൾ പണം സ്വന്തമായി ഇറക്കി പ്രചാരണം ഉഷാറാക്കുന്നുണ്ടെങ്കിലും പല വാർഡുകളിലും പാർട്ടി നേരിടുന്നത് വലിയ സാമ്പത്തിക പ്രതിസന്ധിയാണ്.
തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ടിന് പുറമെ ചില്ലറ നോട്ടും കൂടി കൊടുത്താലേ കോൺഗ്രസ് ഇക്കുറി രക്ഷപെടൂവെന്നാണ് നേതാക്കൾ തന്നെ പറയുന്നത്. കാശില്ലാത്തത് കാരണം പ്രചാരണചെലവ് കണ്ടെത്താൻ സ്ഥാനാർത്ഥികൾക്ക് കൂപ്പൺ അടിച്ച് നൽകിയിരിക്കുകയാണ് കെ പി സി സി.
നൂറ് മുതൽ രണ്ടായിരം രൂപയുടെ വരെ കൂപ്പണുകളാണ് പാർട്ടി അച്ചടിച്ചിരിക്കുന്നത്. വിറ്റ് കിട്ടുന്ന കാശെടുത്ത് പുട്ടടിക്കാമെന്ന് ആരും കരുതേണ്ട. കാരണം ഒാരോ വാർഡിലേക്കും ചെലവിനുളള കൂപ്പണേ ഉളളൂ. ഗ്രാമപഞ്ചായത്ത് വാർഡിന് അമ്പതിനായിരം രൂപ, നഗരസഭ വാർഡിന് ഒരുലക്ഷം, കോർപ്പറേഷൻ ഡിവിഷന് രണ്ട് ലക്ഷം. ഇതിന് പുറമെ സ്ഥാനാർത്ഥികൾക്ക് മുപ്പതിനായിരം മുതൽ അമ്പതിനായിരം രൂപ വരെ പിരിക്കാനുളള കൂപ്പണുകൾ വേറെ നൽകും. ജില്ലാ കോൺഗ്രസ് കമ്മിറ്റികൾക്ക് ചെലവിനായി അഞ്ച് ലക്ഷം രൂപയുടെ കൂപ്പണാണ് നൽകിയിരിക്കുന്നത്. ബക്കറ്റ് പിരിവ് പോലെ ഇടതുപാർട്ടികളുടെ സ്റ്റൈൽ കടമെടുത്ത് ആളുകളെ ബുദ്ധിമുട്ടിക്കരുതെന്ന കർശന നിർദേശവും നേതാക്കൾ താഴെ തട്ടിൽ നൽകിയിട്ടുണ്ട്.
പിരിവിനായുളള കൂപ്പണുകൾ താഴെത്തട്ടിൽ എത്തിച്ചുകഴിഞ്ഞു. ഭരണത്തിന്റ സ്വാധീനത്തിൽ ബി ജെ പിയും എൽ ഡി എഫും പണമൊഴുക്കുമ്പോൾ സംഭാവന സ്വീകരിക്കുകയല്ലാതെ വേറെ വഴിയില്ലെന്നും ഇക്കാര്യം ജനങ്ങളെ ബോദ്ധ്യപ്പെടുത്തണമെന്നും കെ പി സി സി ജില്ലാ കമ്മിറ്റികൾക്ക് അയച്ച സർക്കുലറിൽ പറയുന്നു.