crime

ലോസ്ആഞ്ചലസ് : 2009ൽ കാമുകിയെ കൊന്ന് കുഴിച്ചുമൂടിയ കുറ്റത്തിന് ജയിൽ ശിക്ഷ അനുഭവിക്കുന്നയാൾ മൂന്ന് പതിറ്റാണ്ട് മുമ്പ് സ്വന്തം ഭാര്യയെ കൊലപ്പെടുത്തിയിരുന്നതായും കണ്ടെത്തി. 55 കാരനായ ജോസ് റോഡ്രിഗസ് ക്രൂസ് എന്നയാളാണ് ഇരട്ട കൊലപാതകത്തിന് പിന്നിൽ. രണ്ടു കൊലകളും താൻ തന്നെയാണ് ചെയ്തതെന്ന് കഴിഞ്ഞ ദിവസം ഇയാൾ വിർജീനിയയിസെ സ്‌റ്റാഫോർഡിലെ കോടതിമുറിയിൽ സമ്മതിക്കുകയും ചെയ്തു. വർഷങ്ങൾ നീണ്ട അന്വേഷണത്തിനൊടുവിലാണ് സംഭവബഹുലമായ കേസിന്റെ ചുരുളഴിയുന്നത്.

 തിരോധാനം

1989ൽ അലർലിംഗ്‌ടൺ കൗണ്ടിയിൽ നിന്നും തന്റെ ഭാര്യ മാർത്തയുടെ തിരോധാനത്തിന് ഏകദേശം ഒരു പതിറ്റാണ്ടിന് ശേഷം ജോസ് റോഡ്രിഗസ് ക്രൂസ് വാഷിംഗ്ടൺ സ്വദേശിനിയായ പമേല ബട്‌ലറുമായി പ്രണയത്തിലാവുകയായിരുന്നു. എൻവയോൺമെന്റ് പ്രൊട്ടക്ഷൻ ഏജൻസിയിലെ കമ്പ്യൂട്ടർ സ്പെഷ്യലിസ്റ്റ് ആയിരുന്ന 47കാരിയായ പമേല 2009 ഫെബ്രുവരിയിൽ ദുരൂഹ സാഹചര്യത്തിൽ അപ്രത്യക്ഷയായി.

ഒരു സബ്സ്റ്റൻസ് അബ്യൂസ് ക്ലിനിക്കിലെ ക്ലാർക് ആയിരുന്ന റോഡ്രിഗസ് ക്രൂസിനെ 2017ൽ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. പമേലയുടെ തിരോധാനവുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ റോഡ്രിഗസിനെതിരെ നിർണായക തെളിവുകൾ ലഭിച്ചതിനെ തുടർന്നായിരുന്നു ഇത്. പമേലയെ താൻ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് റോഡ്രിഗസിന് കോടതിയിൽ സമ്മതിക്കേണ്ടി വന്നു.

റോഡ്രിഗസുമായുള്ള ബന്ധത്തിൽ നിന്നും പിന്മാറാനൊരുങ്ങവെയാണ് പമേല അപ്രത്യക്ഷയായതെന്ന് അവരുടെ കുടുംബം മൊഴി നൽകിയിരുന്നു. കോടതിയിൽ കുറ്റം ഏറ്റുപറഞ്ഞ റോഡ്രിഗസിന് 12 വർഷം തടവ് ശിക്ഷ വിധിച്ചു. പമേലയുടെ മൃതദേഹം താൻ എവിടെയാണ് ഒളിപ്പിച്ചതെന്ന് റോഡ്രിഗസ് പൊലീസുകാർക്ക് കാട്ടിക്കൊടുക്കുകയും ചെയ്തു. എന്നാൽ റോഡ്രിഗസ് പമേലയുടെ മൃതദേഹം കുഴിച്ചിട്ട് സ്റ്റാഫോർഡിലെ ഹൈവേയ്ക്ക് സമീപത്തെ ആളൊഴിഞ്ഞ പ്രദേശത്ത് അന്നേരം ചില കൺസ്ട്രക്ഷൻ പ്രവർത്തനങ്ങൾ നടന്നുവരുകയായിരുന്നു. ഇതിനിടെ പമേലയുടെ ശരീരാവശിഷ്ടങ്ങൾ അവിടെ നിന്നും കണ്ടെത്താനായില്ല.

 വഴിത്തിരിവ്

പമേലയുടെ മൃതദേഹാവശിഷ്ടങ്ങൾ തിരയുന്നതിനിടെയാണ് പൊലീസ് ഉദ്യോഗസ്ഥർക്ക് മറ്റൊരു കാര്യം ഓർമ വന്നത്. പമേല കൊല്ലപ്പെടുന്നതിന് വർഷങ്ങൾക്ക് മുമ്പ് 1991ൽ ഒരു അജ്ഞാത മൃതദേഹാവശിഷ്ടങ്ങൾ ഇതേ ഇടത്ത് നിന്നും കണ്ടെത്തിയിട്ടുണ്ട്. അതായത്, റോഡ്രിഗസ് പമേലയുടെ മൃതദേഹം ഒളിപ്പിച്ചത് എവിടെയാണോ അവിടെ തന്നെ. പെട്ടെന്നാണ് റോഡ്രിഗസിന്റെ ഭാര്യയുടെ തിരോധാനത്തെ പറ്റി അവർ ആലോചിച്ചത്. 1991ൽ ഇവിടെ നിന്നും കണ്ടെടുത്ത അസ്ഥികൾ അധികൃതർ സൂക്ഷിച്ചുവച്ചിരുന്നു. ഡി.എൻ.എ പരിശോധന നടത്തിയതിലൂടെ റോഡ്രിഗസിന്റെ ഭാര്യ മാർത്തയായിരുന്നു അതെന്ന് ഉറപ്പിക്കുകയും ചെയ്തു.

2019 ഒക്ടോബറിൽ മാർത്തയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് റോഡ്രിഗസിനെതിരെ കേസെടുത്തു. മാർത്ത എങ്ങനെയാണ് മരിച്ചതെന്ന് കണ്ടെത്താനായിരുന്നില്ല. 1989 മാർച്ചിൽ, മാർത്തയെ കാണാതാകുന്നതിന് 2 മാസം മുമ്പ്, പ്യൂർട്ടോറിക്കോ വംശജനും മിലിട്ടറി പൊലീസ് മുൻ ഉദ്യോഗസ്ഥനുമായിരുന്ന റോഡ്രിഗസ് ഭാര്യയായ മാർത്തയെ ആക്രമിച്ചിരുന്നു. തുടർന്ന് ഇയാൾക്കെതിരെ കേസുമെടുത്തിരുന്നു. എന്തിനാണ് ഭാര്യയെ ആക്രമിച്ചതെന്ന ചോദ്യത്തിന് മാർത്ത തന്റേതാണെന്നും താനിക്കല്ലാതെ മറ്റാർക്കും മാർത്തയെ കിട്ടില്ലെന്നുമായിരുന്നു മറുപടി.

എന്നാൽ ഇത് സംബന്ധിച്ച കേസിന്റെ വിചാരണയ്ക്ക് മാർത്ത കോടതിയിൽ ഹാജരാകാതെ വന്നതോടെ 1989 മേയ് 18ന് റോഡ്രിഗസിനെതിരെയുള്ള കേസ് പിൻവലിച്ചു. എന്തുകൊണ്ടാണ് മാർത്ത അന്ന് കോടതിയിൽ എത്തിയില്ല എന്ന് വ്യക്തമല്ല. 1989 മേയ് 25നാണ് മാർത്തയെ അവസാനമായി ജീവനോടെ കണ്ടത്. നഴ്സായിരുന്ന മാർത്തയ്ക്ക് കാണാതാകുമ്പോൾ 26 വയസായിരുന്നു പ്രായം. പിന്നീടാരും അവരെ കണ്ടിട്ടില്ല.

ഫ്ലോറി‌ഡയിൽ മാർത്തയെന്ന് കരുതുന്ന സ്ത്രീ ജീവിക്കുന്നുണ്ടെന്ന വിവരം ലഭിച്ചതിനെ തുടർന്ന് 2001ൽ മാർത്തയുടെ തിരോധാന കേസ് പൊലീസ് ക്ലോസ് ചെയ്തു. എന്നാൽ ഫ്ലോറി‌ഡയിൽ മാർത്തയുടെ പേരിൽ കഴിഞ്ഞിരുന്നത് റോഡ്രിഗസിന്റെ ഒരു പരിചയക്കാരിയായിരുന്നു. മാർത്തയുടെ ശരീരാവശിഷ്ടങ്ങൾ 1991ൽ കണ്ടെത്തിയെങ്കിലും ആരുടേതാണെന്ന് കണ്ടെത്തിയിരുന്നില്ല. എന്നാൽ റോഡ്രിഗസ് തന്നെ ചെയ്ത പമേലയുടെ കൊലപാതകത്തിലൂടെ തന്നെ സത്യം പുറത്തെത്തുകയായിരുന്നു. 40 വർഷം വരെ ജയിൽ ശിക്ഷ റോഡ്രിഗസിന് ലഭിക്കാം. ഇയാൾക്കുള്ള ശിക്ഷ കോടതി ഉടൻ വിധിക്കും.